വിഴിഞ്ഞം: ഉറയിറക്കുന്ന ജോലികൾ ചെയ്യുന്നതനിടെ കിണറ്റിലെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് പാർവ്വതിപുരം സ്വദേശി മഹാരാജ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ മൃതദേഹം പുറത്തെടുത്തു. എൻ.ഡി.ആർ.എഫ് അടക്കം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടും തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല. മെഷീനുകൾ ഇറക്കിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്ന സാഹചര്യത്തിൽ ഫയർഫോഴ്സും മറ്റ് തൊഴിലാളികളും എൻ.ഡി.ആർ.എഫ്, പോലീസ് സംഘങ്ങൾ മഹരാജനെ രക്ഷിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെട്ടിരുന്നു.
വിഴിഞ്ഞം മുക്കോലയിൽ ശനിയാഴ്ചയായിരുന്നു അപകടം. ജോലിക്കിടെ മണ്ണിടിഞ്ഞ് 90 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെടുകയായിരുന്നു മഹാരാജ്. കിണറ്റിൽ 20 അടിയോളം മണ്ണിടിഞ്ഞു വീഴുകയായിരുന്നു. 80 അടിയോളം താഴ്ചയിൽ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും പിന്നീട് വെള്ളവും മണ്ണും രക്ഷാപ്രവർത്തനത്തിന് വളരെ ദുഷ്കരമാവുകയായിരുന്നു.
വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. 90 അടിയോളം താഴ്ചയുള്ള കിണറിൽ നാലു ദിവസം കൊണ്ട് കോൺക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കു ശേഷം ഇന്നലെ പണി പുനരാരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് കിണറ്റിലേക്ക് 20 അടിയോളം മണ്ണിടിഞ്ഞ് വീണത്.
യന്ത്രങ്ങൾ ഇറക്കി പരിശോധന അസാധ്യമായതിനാൽ തൊഴിലാളികളെ ഉപയോഗിച്ചാണ് കിണറ്റിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് മഹാരാജിനെ പുറത്തെടുക്കാൻ ശ്രമിച്ചത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ചാക്ക വിഴിഞ്ഞം മേഖലയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റിന്റെയും കേരള പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. 28 മണിക്കൂറിലേറെ പരിശ്രമിച്ചിട്ടും തൊഴിലാളിയെ പുറത്തെടുക്കാനായില്ല.
Comments