തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയെങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷൻ സംഭവം അറിഞ്ഞില്ല. മൂന്ന് ദിവസമാണ് ട്രോഫി കേരളത്തിൽ പ്രദർശിപ്പിക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും ട്രോഫി ക്രിക്കറ്റ് പ്രേമികൾക്കായി പ്രദർശിപ്പിക്കും. ഒന്നിലധികം വേദികളിൽ പ്രദർശനമുണ്ടാകും.
രാവിലെ 10-ന് മുക്കോല സെയ്ന്റ് തോമസ് സെൻട്രൽ സ്‌കൂളിലാണ് ട്രോഫി പ്രദർശനം തുടങ്ങിയത്. ഉച്ചയ്‌ക്ക് ഒന്നുവരെ പ്രദർശനം തുടർന്നു. 12 -ാം തിയതി വരെ കേരളത്തിൽ ലോകകപ്പ് ട്രോഫിയുടെ പര്യടനം ഉണ്ടാകും. സ്വകാര്യ ഏജൻസിക്കാണ് ട്രോഫി ടൂറിന്റെ ചുമതലയെങ്കിലും ഇതേക്കുറിച്ച് തങ്ങളെ ഔദ്യോഗികമായി അറിയിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അതൃപ്തിയറിയിച്ചു.
വിഷയത്തിൽ കെസിഎ, ബിസിസിഐയെ രേഖാമൂലം അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് കെസിഎ മീഡിയ മാനേജർ കൃഷ്ണ പ്രസാദ് പറഞ്ഞു.ലോകകപ്പിന്റെ മുഖ്യവേദിയായ അഹമ്മദാബാദിൽനിന്നാണ് ട്രോഫി പര്യടനം ആരംഭിച്ചത്. മുംബൈയിലും കൊൽക്കത്തയിലും സന്ദർശനമുണ്ടായിരുന്നു. ഇന്ത്യക്ക് പുറമേ 18 രാജ്യങ്ങളിൽ പര്യടനം നടത്തും.
കേരളത്തിലെ പര്യടനത്തിനുശേഷം ട്രോഫി ന്യൂസീലൻഡിലേക്കാണ് പോകുന്നത്. അവിടെനിന്ന് ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലാണ്. 22 മുതൽ 24 വരെ വീണ്ടും ഇന്ത്യയിലെത്തിയതിനുശേഷം 28-ന് വെസ്റ്റ് ഇൻഡീസിലേക്ക് പോകും.ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.
Comments