തിരുവനന്തപുരം: ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സിപിഎം സെമിനാറിൽ സിപിഐ സംസ്ഥാന നേതാക്കൾ പങ്കെടുക്കില്ല. ഇടത് മുന്നണിയുടെ പരിപാടിയായി നടത്തേണ്ട സെമിനാറിൽ മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. എന്നാൽ ജില്ലാ നേതാക്കൾക്ക് പങ്കെടുക്കാൻ സിപിഐ അനുമതി നൽകിയിട്ടുണ്ട്.
മുസ്ലീം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിൽ സിപിഐയ്‌ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇടത് മുന്നണി കക്ഷികളെ ക്ഷണിക്കുന്നതിന് മുൻപ് തന്നെ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലീംലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നാണ് സിപിഐയ്‌ക്കുള്ളിൽ ഉയരുന്ന വാദം. വിഷയത്തിൽ പാർട്ടിക്കുള്ളിലെ പൊതുവികാരംകൂടി പരിഗണിച്ചാണ് പ്രധാന നേതാക്കൾ വിട്ടുനിൽക്കുന്നത്.
ദേശീയ കൗൺസിൽ നടക്കുന്നതിനാലാണ് നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ ദേശീയ കൗൺസിലിൽ പങ്കെടുക്കാത്ത നേതാക്കളെ എത്തിച്ച് ഭിന്നതയ്‌ക്ക് പരിഹാരം കാണാനാണ് സിപിഎം ശ്രമിക്കുന്നതിന്. ഇതിനായുള്ള ശ്രമങ്ങൾ മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കോഴിക്കോട് നടക്കുന്ന സെമിനാറിൽ സിപിഐ ജില്ലാ നേതാക്കളെ സിപിഎം സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലീഗിനെ ഒപ്പംകൂട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ടുകൾ സമാഹരിക്കാനാണ് സിപിഎമ്മിന്റെ ഇപ്പോഴുള്ള ശ്രമം. സിഎഎ വിഷയത്തിൽ സ്വീകരിച്ചതുപോലെ കോൺഗ്രസിനെയും ഉൾപ്പെടുത്തിയുള്ള പ്രക്ഷോഭത്തിനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും സിപിഎം തീരുമാനത്തിൽ നിന്നും പിൻമാറുകയായിരുന്നു.
Comments