കോഴിക്കോട്: ഇന്ത്യ എന്ന രാജ്യത്തെ ഏറ്റവും ഫലപ്രദമായി വിശദീകരിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇന്ത്യ വിവിധ ജാതി, മത, ദേശം, ഗോത്രസമുച്ചയങ്ങൾ, വംശം ഇതെല്ലാം ഉൾകൊള്ളുന്നതാണ്. വൈവിധ്യങ്ങളുടെ കലവറയാണെന്നും സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചു എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് ജമ്മു കശ്മീരിൽ 370 റദ്ദാക്കിയതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവധ്യങ്ങളെ അംഗീകരിക്കില്ല എന്ന് നിലപാട് സ്വീകരിച്ചുകൊണ്ട് രാജ്യത്തിന് നിലനിൽക്കാൻ സാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ വ്യക്തി നിയമങ്ങളിൽ പരിഷ്കരണം വേണമെന്നത് വ്യക്തമാണ്. അത് പാർട്ടി മുമ്പേ പറഞ്ഞിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വത്തിൽ വ്യക്തമായി മാറ്റം വേണം. അത് ഈ രാജ്യത്തിന്റെ ആവശ്യമാണ്. അത് ഭരണഘടന ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ സിവിൽ കോഡ് നേരിട്ട് നടപ്പാക്കരുത്. കോൺഗ്രസ് വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നില്ല. അതിനാലാണ് ക്ഷണിക്കാത്തത്. കോൺഗ്രസ് ഫലപ്രദമായി ഒന്നും നടത്തുന്നില്ല. കോൺഗ്രസ് ജനജാഗ്രത സദസ്സ് നടത്തുന്നത് കേരളത്തിലാണ്, ഇന്ത്യയിലല്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. അതേസമയം സിപിഐ സെമിനാറിൽ പങ്കെടുക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ലീഗ് വരാത്തതിനെ സംബന്ധിച്ച് തങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഒപ്പം നിൽക്കുമ്പേൾ അവർക്ക് എങ്ങനെ വരാൻ സാധിക്കും. അവർ വരാത്തതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. എല്ലാവർക്കും വരാം എന്നാണ് ഞങ്ങൾ പറഞ്ഞത്. ആരൊക്കെ തങ്ങൾക്കൊപ്പം വരുന്നോ അവരെയെല്ലാം ഇനിയും ചേർക്കും. എന്നാൽ ജമാ അത്ത ഇസ്ലാമിയെ ക്ഷണിക്കില്ല. കോൺഗ്രസ് ആദ്യം നിലപാട് സ്വീകരിക്കട്ടെ, എന്നിട്ട് അവരുടെ കാര്യം നോക്കാം. കേരളത്തിലുള്ളത് കോൺഗ്രസും ജമാ അത്ത ഇസ്ലാമിയും ചേർന്നുകൊണ്ടുള്ള ഐക്യ പ്രസ്ഥാനമാണ്. സിപിഐ നേതാവ് പറയുന്നതല്ല ഞങ്ങൾ സ്വീകരിക്കുന്നത്. ഞങ്ങൾക്ക് വിഷയത്തിൽ കൃത്യമായ ധാരണയുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Comments