ന്യൂഡൽഹി; പോക്‌സോ കേസുകളിൽ ഇരകളായ അതിജീവിതരിൽ കുടുംബ സഹായം ലഭിക്കാത്തവർക്ക് കേന്ദ്രത്തിന്റെ സഹായ ഹസ്തം. അതിജീവിതർക്ക് അഭയകേന്ദ്രം, ഭക്ഷണം,നിയമസഹായം എന്നിവ ഉറപ്പാക്കാൻ കേന്ദ്ര വനിതശിശു ക്ഷേമ മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി നിർഭയ ഫണ്ടിൽ നിന്ന് 74കോടി വകയിരുത്തി.
ശിശുപരിചരണ കേന്ദ്രങ്ങളും ചിൽഡ്രൻസ് ഹോമുകളും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക താമസസ്ഥലം, പരിപാലിക്കാൻ കേസ് വർക്കറുടെ സേവനം എന്നിവ ഉറപ്പാക്കണം. പെൺകുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക ഫണ്ട് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
കുടുംബം ഉപേക്ഷിച്ചവർ, കുടുംബത്തോടൊപ്പം പോകാൻ കഴിയാത്തവർ എന്നിവർക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുക. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ എഫ്‌ഐആറിന്റെ പകർപ്പ് നിർബന്ധമില്ല.
Comments