തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് എ.എ റഹീം. ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനുള്ള അജൻഡയുടെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ്. നിയമത്തിനെതിരെ രാജ്യ വ്യാപകമായി ഡിവൈഎഫ്ഐ സമരം സംഘടിപ്പിക്കും. ഡിവൈഎഫ്‌ഐയുടെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാകും. രാജ്യം വിഭജിക്കാൻ തുടങ്ങുന്ന സാഹചര്യങ്ങളിൽ നിശബ്ദമായി ഡിവൈഎഫ്‌ഐ ഇരുന്നിട്ടില്ല. രാജ്യത്തെ ഐതിഹാസിക സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രം പേറുന്ന സംഘടനയാണ് ഡിവൈഎഫ്‌ഐ.
യൂണിഫോം സിവിൽ കോഡ് കൊണ്ടുവരുന്നതിനെ ഒരു അസാധാരണ സാഹചര്യമായി തന്നെയാണ് ഡിവൈഎഫ്‌ഐ വിലയിരുത്തുന്നത്. വലിയ തോതിലുള്ള ക്യാമ്പെയിൻ ഡിവൈഎഫ്‌ഐ നടത്തും. എല്ലാ വിഭാഗത്തിലെയും യുവതി യുവാക്കളെ ക്യാമ്പെയിനിന്റെ ഭാഗമാക്കും. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കലാണ് കേന്ദ്രസർക്കാരിന്റെ കടമ. അല്ലാതെ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയല്ല.
രാജ്യത്താകെ യുവാക്കളെ അണിനിരത്തി ക്യാമ്പെയിൻ സംഘടിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനിച്ചിരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ചരിത്രപ്രധാനമായ കടമ നിർവ്വഹിച്ച പ്രസ്ഥാനമാണ് സിപിഎം. ഇങ്ങനെയൊരു സംഭവം രാജ്യത്ത് ഉയർന്നുവന്ന ഉടനെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മുമ്പോട്ട് വന്നു. ഞങ്ങൾക്ക് ഇതിൽ ഒരു ആശയ കുഴപ്പത്തിന്റെയും പ്രശ്‌നം ഉണ്ടായിരുന്നില്ല. മാതൃകപരമായ സമീപനമാണ് സിപിഎം എടുത്തത് എന്നും എ.എ റഹീം പറഞ്ഞു.
Comments