പാരീസ്: ഇന്ത്യയിൽ ജീവിക്കുമ്പോൾ ലഭിക്കുന്ന മുൻഗണന വിദേശത്ത് താമസിക്കുമ്പോഴും ഇന്ത്യക്കാർക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ മോദി പാരീസിലെ ലാ സീൻ മ്യൂസിക്കേലിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്.
വിദേശത്ത് താമസിക്കുന്ന ഓരോ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ ജീവിക്കുമ്പോൾ ലഭിക്കുന്ന അതേ മുൻഗണന മറ്റ് രാജ്യങ്ങളിൽ താമസിക്കുമ്പോഴും ലഭിക്കും. നീതി ആയോഗ് രൂപീകരിച്ചപ്പോൾ ഇന്ത്യൻ പ്രവാസികളുടെ സംഭാവനകൾക്ക് അർഹമായ അംഗീകാരം നൽകാൻ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ റീയൂണിയൻ ദ്വീപിലെ ഒസിഐ കാർഡുകൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയെന്നും നരേന്ദ്രമോദി അറിയിച്ചു. ഫ്രാൻസിൽ ഒസിഐ കാർഡുകൾ വിതരണം ചെയ്യുമെന്നും മാർട്ടിനിക്കിലെയും ഗ്വാഡലൂപ്പിലെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഡഗാസ്കറിന്റെ കിഴക്കൻ തീരത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ് ‘റീയൂണിയൻ ഐലൻഡ്’. ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപിന്റെ ഏറ്റവും അടുത്തുള്ള കര മൗറീഷ്യസാണ്. റീയൂണിയൻ ദ്വീപിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒസിഐ (ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ) കാർഡ് ലഭ്യമാക്കുന്നതിൽ നേരത്തെ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നതാണ് ഇതുസംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമർശത്തിന് ആധാരം. ഇന്ത്യൻ പൗരന്മായി ജനിക്കുകയും എന്നാൽ വിദേശത്ത് ജീവിക്കുകയും ചെയ്യുന്നവർക്ക് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന രേഖയാണ് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ.
അതേസമയം, പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കും. ചടങ്ങിൽ വിശിഷ്ടാതിഥിയാകുന്ന അദ്ദേഹം, ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് രാജ്യത്തെത്തിയത്. ദ്വിദിന സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുഎഇയിലേക്കാണ് തിരിക്കുക.
Comments