പാണ്ഡ്യരാജാവും സോമേശ്വര പുത്രനുമായ ഉഗ്രപാണ്ഡ്യന്‍ പിതാവ് കൊടുത്ത ‘ചണ്ഡായുധം’ ഉപയോഗിച്ച് മഹാമേരുപര്‍വ്വതത്തെ പ്രഹരിക്കുന്നതാണ് പതിനഞ്ചാമത്തെ ലീല.
സോമവാരവ്രതം നിഷ്ഠയോടുകൂടി ആചരിച്ച ഉഗ്രപാണ്ഡ്യന് ഒരു പുത്രന്‍ ജനിച്ചു. ‘വീരപാണ്ഡ്യന്‍’ എന്ന് പുത്രന് നാമധേയവും നല്‍കി. മാതാവായ ‘കാന്തിമതി’ വീര മാതാവ് എന്ന് പ്രസിദ്ധയായി. ഹാലാസ്യനാഥനായ സുന്ദരേശഭഗവാനെ ആരാധിച്ചുകൊണ്ട് ജീവിതം നയിച്ച ഉഗ്രന് യാതൊരു പ്രതിസന്ധികളും ഉണ്ടായില്ല. രാജ്യ പരിപാലനം ഭംഗിയായി നിര്‍വ്വഹിച്ച് കൊണ്ട് പാണ്ഡ്യരാജാവ് പുത്രനോടൊപ്പം അനേകം കാലം സസുഖം വസിച്ചു. അങ്ങനെ വാഴുന്ന കാലം മഴയില്ലാത്ത അവസ്ഥ വീണ്ടും ഉണ്ടായി. തന്മൂലം സമസ്തചരാചരങ്ങളും വിഷമിച്ചു. രാജാവ് ബ്രാഹ്‌മണരെ വരുത്തുകയും അനാവൃഷ്ടിക്ക് കാരണം അന്വേഷിക്കുകയും ചെയ്യ്തു. അവര്‍ തൃപ്തികരമായ ഉത്തരവും പരിഹാരവും നല്‍കിയില്ല. ബ്രഹ്‌മണര്‍ക്കും ദേവന്‍മാര്‍ക്കും ധനം കൊണ്ട് തര്‍പ്പണം ചെയ്യ്താല്‍ നല്ല മഴ ലഭിക്കുമെന്ന് പുരാണജ്ഞര്‍ പറഞ്ഞിട്ടുള്ളത് രാജാവിന്റെ ഓര്‍മ്മയില്‍ വന്നു. അതിനു വേണ്ടതായ ധനധാന്യങ്ങള്‍ രാജ്യത്തില്‍ ഇല്ലാത്തതുകൊണ്ട് സുന്ദരേശ്വരനെ തന്നെ ആശ്രയിക്കുവാന്‍ രാജാവ് തീരുമാനിച്ചു. ഭക്തനായ പുത്രന്റെ വിഷമാവസ്ഥ കണ്ടപ്പോള്‍ ഭഗവാന്‍ സ്വപ്‌നദര്‍ശനം നല്‍കി. സ്വപ്‌നത്തില്‍ കൂടി ഉഗ്രനോട് ഇങ്ങനെ പറഞ്ഞു:’ ഞാന്‍ തന്ന ചണ്ഡായുധം കൊണ്ട് മേരുപര്‍വ്വതത്തെ പ്രഹരിച്ചാല്‍ ധാരാളം ധനം കിട്ടും. ധനം എടുത്താല്‍ പ്രഹരിക്കുന്ന സ്ഥലം അടച്ച് വെക്കണം. ആ ധനം എടുത്ത് ജനങ്ങളെ വേണ്ടത് പോലെ സംരക്ഷിക്കണം. ഒരു ബ്രാഹ്‌മണനെ ഭഗവാനെ പൂജിക്കുന്നതു പോലെ നിത്യവും പൂജിക്കണം. അപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് മഴ ഉണ്ടാകും. പിന്നീട് ഒരിക്കലും മഴ ഇല്ലാത്ത അവസ്ഥ ഉണ്ടാകുകയില്ല’. ഈ കാര്യങ്ങള്‍ അറിയച്ചതിനു ശേഷം സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്‍ അപ്രത്യക്ഷനായി.
രാജാവ് പെട്ടെന്ന് നിദ്രയില്‍ നിന്ന് ഉണര്‍ന്നു. ആരോടും പറയാതെ സൈന്യങ്ങളോടൊപ്പം മേരുവിന്റെ പാര്‍ശ്വത്തില്‍ ചെന്നു. സൈന്യത്തെ അവിടെ നിര്‍ത്തിയതിനു ശേഷം ചണ്ഡായുധവുമായി മേരുപര്‍വ്വതത്തില്‍ എത്തി. തുടര്‍ന്ന് പര്‍വ്വതത്തെ പ്രദക്ഷിണം ചെയ്യ്തതിനു ശേഷം ചണ്ഡായുധം കൊണ്ട് പര്‍വ്വതത്തെ പ്രഹരിച്ചു (അടിച്ചു). ആയുധം കൊണ്ടുള്ള താഡനം ഏറ്റപ്പോള്‍ മേരു പര്‍വ്വത രൂപം സ്വീകരിച്ച് രാജാവിന്റെ മുമ്പിലെത്തി. സ്വപ്‌നത്തില്‍ കൂടി പരമേശ്വരന്‍ അരുളിയ വാക്കുകള്‍ അദ്ദേഹത്തിനോട് പറഞ്ഞു. അപ്പോള്‍ മേരു ഇപ്രകാരം പറഞ്ഞു.
‘എനിക്ക് സ്ഥാവരം, ജംഗമം എന്ന് രണ്ട് രൂപങ്ങള്‍ ഉണ്ട്. ( സ്ഥാവരം – ഇളകാത്തത്, സ്ഥിരമായിട്ടുള്ളത്. ജഗമം – ഇളകുന്നത്, ചലിക്കുന്നത്്).
ജംഗമരൂപത്തില്‍ ഞാന്‍ നിത്യവും പ്രഭാതത്തില്‍ മധുരയില്‍ ചെന്ന് ഹാലാസ്യനാഥനെ ദര്‍ശിക്കാറുണ്ട്. കാലദോഷം കൊണ്ട് ഇന്ന് അതിന് സാധിച്ചില്ല. അതിന്റെ ഫലമായിട്ടാണ് ചണ്ഡായുധം കൊണ്ടുള്ള പ്രഹരം അനുഭവിക്കേണ്ടി വന്നത്. അതില്‍ എനിക്ക് അല്പം പോലും പരിഭവം ഇല്ല. വീര്യം, യശസ്സ് തുടങ്ങിയവയില്‍ ശിവപുത്രനായ അങ്ങയ്‌ക്കു തുല്യനായ മറ്റാരും ഇല്ല. അങ്ങ് ഉത്തമ ഭക്തനാണ്. സര്‍വ്വജ്ഞനായ ഭഗവാന്‍ പാദപത്മങ്ങളെ ആശ്രയിക്കുന്നവര്‍ക്കു സര്‍വ്വകാര്യങ്ങളും സാധിക്കും എന്റെ സ്ഥാവരരൂപവും രണ്ട് വിധം ഉണ്ട്. ഒന്ന് പരിശുദ്ധവും മറ്റൊന്ന് പരിശുദ്ധമല്ലാത്തതും ആണ്. പരിശുദ്ധമായ രൂപത്തില്‍ ഒരു കല്ല് സ്ഥാപിച്ചിട്ടുണ്ട്. അത് മാറ്റിയാല്‍ അനേകം സ്വര്‍ണ്ണം ലഭിക്കും’. ഇത്രയും കാര്യങ്ങള്‍ രാജാവിനെ അറിയച്ചതിനുശേഷം സാകാരനായി പ്രത്യക്ഷപ്പെട്ട മേരുപര്‍വ്വതം അപ്രത്യക്ഷനായി.
രാജാവ് ശില്പികളെ കൊണ്ട് കല്ല് കുത്തിയെടുപ്പിച്ച് മാറ്റി. അപ്പോള്‍ തീക്കനല്‍ പോലെയുള്ള കനകഖണ്ഡങ്ങള്‍ കണ്ടു. ആ അന്ധകാരത്തില്‍ തന്നെ അവയെല്ലാം എടുത്തു. സ്വര്‍ണ്ണം എടുത്ത ഭാഗം ശില കൊണ്ട് മൂടി. കൂടെ വന്ന സേനാനികളെ കൊണ്ട് സ്വര്‍ണ്ണം മധുരയില്‍ എത്തിച്ചു. സകല ജനങ്ങള്‍ക്കും ഒരു വര്‍ഷം ജീവിതം നയിക്കുവാനുള്ള സ്വര്‍ണ്ണം നല്‍കി. അവര്‍ അതുപയോഗിച്ച് സുഖജീവിതം നയിക്കുകയും ജീവിതമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യ്തു. അങ്ങനെ രാജ്യത്തെ ദുഃഖം നീങ്ങി. ജനങ്ങള്‍ക്ക് ധാരാളം സ്വര്‍ണ്ണം ദാനം ചെയ്യതിട്ടും ശേഷിച്ച സ്വര്‍ണ്ണം കുന്നുപോലെ പ്രകടമായത് രാജാവിനെ അത്ഭുതപ്പെടുത്തി. ശേഷിച്ച സ്വര്‍ണ്ണം ഉപയോഗിച്ച് സുന്ദരേശന്റെ വിമാനവും ഗോപുരവും സ്വര്‍ണ്ണമയമാക്കി. സൂര്യാദിഗ്രഹങ്ങളെയും ബ്രാഹ്‌മണരെയും പൂജിച്ചു. അതോടുകൂടി രാജ്യത്ത് യഥാകാലം യഥേഷ്ടം മഴ ലഭിച്ചു.
ഉഗ്രപാണ്ഡ്യന്‍ അനേകകാലം രാജ്യപരിപാലനം നിര്‍വ്വഹിച്ചതിനു ശേഷം ‘ വീരപാണ്ഡ്യന്‍’ എന്ന പുത്രനെ രാജാവായി അഭിഷേകം ചെയ്യ്തു. പുത്രനെ രാജ്യഭാരം ഏല്‍പിച്ചതിനു ശേഷം മഹാഭാഗ്യവാനും ധന്യനും ആയ ഉഗ്രപാണ്ഡ്യന്‍ സുന്ദരേശ്വര പ്രസാദത്താല്‍ ഭഗവാന്റെ ലോകം പ്രാപിച്ചു.
ഈ ലീല ഹൃദിസ്ഥമാക്കുന്നവര്‍ക്ക് പാപങ്ങളും ദുഃഖങ്ങളും തീരുമെന്നാണ് ഫലശ്രുതി.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
അടുത്തത് :- വേദാര്‍ത്ഥബോധനം
അവലംബം: ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുകുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..















