തിരുവനന്തപുരം: എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ എം.ടി വാസുദേവൻ നായരുടെ നവതി മലയാളക്കര കൊണ്ടാണ്ടുകയാണ്. നിരവധി പേരാണ് പ്രിയപ്പെട്ട എഴുത്തുകാരന് ആശംസകൾ നേരുന്നത്. എം.ടിക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. എംടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു.
സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എം.ടിയ്‌ക്കുള്ളത്. സാഹിത്യകാരൻ എന്ന നിലയിൽ മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ അദ്ദേഹം നൽകി. സാഹിത്യ രചനയോടൊപ്പം കേരളത്തിന്റെ സാംസ്കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എംടി പരിശ്രമിച്ചു.
തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. എംടിയുടെ നേതൃത്വത്തിൽ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂർ തുഞ്ചൻ പറമ്പ് ഇന്ത്യൻ സാഹിത്യ ഭൂപടത്തിൽത്തന്നെ ശ്രദ്ധാകേന്ദ്രമായി. അദ്ദേഹത്തിന്റെ സാഹിത്യവും സാംസ്കാരിക പ്രവർത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളിൽ അടിയുറച്ചു നിന്നു. പ്രിയ എംടിയ്‌ക്ക് ഹൃദയപൂർവ്വം നവതി ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നുവെന്ന്- പിണറായി വിജയൻ പറഞ്ഞു.
Comments