ശ്രീനഗർ : 27 ഓളം യുവാക്കളെ നിക്കാഹ് കഴിച്ച യുവതി സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി . പിർ പഞ്ചൽ താഴ്‌വരയിലെ രജൗരി ജില്ലയിൽ നിന്നുള്ള യുവതിയ്‌ക്കെതിരെയാണ് 12 ഓളം പുരുഷന്മാർ വ്യാഴാഴ്ച ശ്രീനഗറിൽ പ്രതിഷേധ പ്രകടനം നടത്തിയത് . ഓരോ ദിവസം കഴിയുന്തോറും യുവതിയുടെ തട്ടിപ്പിനിരയായ ഇരകളുടെ എണ്ണം കൂടിവരികയാണ്.
സെൻട്രൽ കശ്മീരിലെ ബുദ്ഗാമിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, 120 ബി എന്നിവ പ്രകാരം ജമ്മു കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം പിടിയിലായ യുവതിയെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ പോലീസ് വിട്ടയച്ചു. വിവാഹം നടത്തുന്നതിന് യുവതിയെ സഹായിച്ച ഇടനിലക്കാരൻ പിടിയിലായിട്ടുണ്ട് .
“വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം യുവതി ഭർത്താവിനെ കബളിപ്പിച്ചതായി ഒരു പ്രദേശവാസിയിൽ നിന്ന് ഞങ്ങൾക്ക് പരാതി ലഭിച്ചിരുന്നു . ഇതേ ആരോപണവുമായി നിരവധി പുരുഷന്മാരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വിഷയം അന്വേഷിക്കുകയാണ്, ”ബുദ്ഗാമിലെ ഖാൻ സാഹിബിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ഗുലാം മൊഹിയുദ്ദീൻ പറഞ്ഞു. അതേസമയം “വരന്മാരെ” ആരെയും അറിയില്ലെന്നാണ് യുവതിയുടെ വാദമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഷഹീന, സഹീന തുടങ്ങിയ പേരുകളാണ് യുവതി സ്വയം പരിചയപ്പെടുത്തിയത് . വിവാഹ ചടങ്ങുകളിൽ അവളുടെ “കുടുംബാംഗങ്ങളും” പങ്കെടുത്തിരുന്നു, പുരുഷന്മാർ പറഞ്ഞു. കശ്മീരിൽ നിന്നുള്ള രണ്ട് ഡസനിലധികം പുരുഷന്മാരെ യുവതി വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നു. “ഭാവിയിൽ ആരും വഞ്ചിക്കപ്പെടാതിരിക്കാൻ അവൾക്കെതിരെ നടപടി വേണം,” മറ്റൊരു യുവാവ് പറഞ്ഞു.
ഇസ്ലാം വിവാഹസമയത്ത് നൽകുന്ന മെഹറും , ഒപ്പം ആഴ്ചകൾക്കുള്ളിൽ വരനിൽ നിന്ന് വീണ്ടും ചോദിച്ചു വാങ്ങുന്ന പണവും സ്വർണ്ണവുമായി മുങ്ങുകയാണ് യുവതിയുടെ പതിവ്. . യുവതിയും സംഘവും തങ്ങളെ വഞ്ചിച്ച് ആറ് ലക്ഷം രൂപയോളം തട്ടിയെന്നാണ് ‘ വരന്മാർ ‘ പരാതിപ്പെടുന്നത് . ഇരകളിൽ പ്രായമായവരും വികലാംഗരുമുണ്ടെന്ന് പോലീസ് പറഞ്ഞു.
Comments