അബുദാബി: ദ്വിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തിയത്. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ഏകദിന സന്ദർശനത്തിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താൻ സഹായകരമാകുന്ന പ്രധാനപ്പെട്ട ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രാദേശിക കറൻസികളിൽ ഇടപാട് നടത്താൻ ധാരണയായതും അബുദാബിയിൽ ഐഐടി ക്യാമ്പസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനവും ഇതിൽ പ്രധാനപ്പെട്ടവയാണ്. നരേന്ദ്രമോദിയുടെ അഞ്ചാമത് യുഎഇ സന്ദർശനമായിരുന്നു ഇത്. ഇതിനിടെ ഒപ്പുവച്ച കരാറുകൾ ഉഭയകക്ഷി സഹകരണത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.
യുഎഇ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണം ഉറപ്പുവരുത്താനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇതോടെ ഉഭയകക്ഷി വ്യാപാരത്തിന് രൂപയും ദിർഹവും ഉപയോഗിക്കുന്നതിന് പരസ്പരം ധാരണയായി. മോദിയുടെയും ഷെയ്ഖ് മുഹമ്മദിന്റെയും സാന്നിധ്യത്തിലായിരുന്നു യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും ധാരണാപത്രം കൈമാറിയത്. ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും തമ്മിൽ ബന്ധിപ്പിക്കാനും ഇതോടെ തീരുമാനമായി.
ഡൽഹി ഐഐടിയുടെ ഓഫ് ക്യാമ്പസ് അബുദാബിയിൽ ആരംഭിക്കാനുള്ള തീരുമാനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അടുത്ത വർഷത്തോടെ ഐഐടിയുടെ മാസ്റ്റർ പ്രോഗ്രാം കോഴ്‌സുകൾ അബുദാബിയിൽ ആരംഭിക്കാനും പദ്ധതിയുണ്ട്. കോപ്പ് 28 നിയുക്ത പ്രസിഡന്റ് ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറുമായി നടത്തിയ ചർച്ചയിൽ സുസ്ഥിര വികസനത്തിനായിരുന്നു ഊന്നൽ. യുഎഇ അദ്ധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെയും ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചകളിൽ ചർച്ചയായി.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവച്ചതോടെ ഉഭയകക്ഷി ബന്ധം വിവിധ മേഖലകളിലേയ്‌ക്ക് വികസിച്ചെന്നും വ്യാപാരം 20 ശതമാനം വർധിച്ച് 8,500 കോടി ഡോളറിൽ എത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ജി20 ഉച്ചകോടിക്ക് മുൻപ് വ്യാപാരം 10,000 കോടിയിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒപ്പം രൂപയിൽ, എണ്ണ ഇറക്കുമതി ഇടപാട് ഉൾപ്പടെ നടക്കുന്നത് ഇന്ത്യയ്‌ക്ക് നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.
Comments