വാഷിംഗ്ടൺ: സാൻഫ്രാൻസിസ്‌ക്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ ഇന്ത്യൻ സമൂഹം. കോൺസുലേറ്റിലെ നയതന്ത്രജ്ഞർക്കും ഇന്ത്യയ്‌ക്കും പിന്തുണ അറിയിച്ചാണ് ഇവർ ഒത്തുകൂടിയത്. വന്ദേഭാരതം, ഭാരത് മാതാ കി ജയ്, അഖണ്ഡ ഭാരത് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് കോൺസുലേറ്റിന് മുന്നിൽ പ്രവർത്തകർ നിലയുറപ്പിച്ചത്.കോൺസുലേറ്റിന് മുന്നിൽ ഒത്തുകൂടിയ ഇന്ത്യൻ അമേരിക്കൻ വംശജർ ഞങ്ങൾ നയതന്ത്രജ്ഞർക്കൊപ്പം നിൽക്കുന്നു, കോൺസുലേറ്റിന് നേരെ നടന്ന ആക്രമണം തീവ്രവാദ പ്രവർത്തനമാണ് തുടങ്ങിയ ബാനറുകൾ ഉയർത്തിക്കാട്ടി പിന്തുണ അറിയിച്ചു.
ജൂലൈ 3നായിരുന്നു ഒരുകൂട്ടം ഖാലിസ്ഥാൻ അനുകൂലികൾ എത്തി സാൻ്രഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് തീയിട്ടത്. ആക്രമണത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ജീവനക്കാർക്ക് പരിക്കുകളോ സംഭവിച്ചിരുന്നില്ല. കേസിൽ സാൻഫ്രാൻസിസ്‌കോ പോലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമത്തെയും തീയിടാനുളള ശ്രമത്തെയും യുഎസ് അപലപിക്കുന്നതായും അമേരിക്കയിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും നേരെയുളള അക്രമവും നശീകരണവും ക്രിമിനൽ കുറ്റമാണെന്നും യുഎസ് വക്താവ് മാത്യു മില്ലർ ട്വിറ്ററിൽ പറഞ്ഞിരുന്നു.
കോൺസുലേറ്റിന് നേരെ നടന്ന അക്രമത്തെ അപലപിച്ച ഇന്ത്യ കോക്കസ്, അഭിപ്രായ സ്വാതന്ത്ര്യം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനുളള ലൈസൻസ് അല്ലെന്ന് പ്രതികരിച്ചു. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിനും അംബാസഡർ തരൺ ജിത് സന്ധുവിനുമെതിരെ സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്കെതിരെയും കോൺസുലേറ്റിന് നേരെ നടന്ന അക്രമത്തെയും ശക്തമായി അപലപിക്കുന്നതായും കോൺസുലേറ്റിന് നേരെ നടന്ന അക്രമത്തിൽ അന്വേഷണം വേണമെന്നും ഇന്ത്യ കോക്കസിന്റെ വക്താകളായ റോ ഖന്നയും മൈക്കൽ വാൾട്ടസും വ്യക്തമാക്കി.
Comments