മോഹൻലാൽ തകർത്ത് അഭിനയിച്ച കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗം അങ്ങനെയാരും മാറക്കില്ല. അവസാനത്തെ മോഹൻലാലിന്റെ വരവും കീരിക്കാടൻ ജോസുമായുള്ള ഉഗ്രൻ സ്റ്റണ്ടും കൊച്ചുകുട്ടിളുൾപ്പെടെ ഇരുംകൈയും നീട്ടി സ്വീകരിച്ച ഒന്നാണ്. എന്നാൽ ക്ലൈമാക്‌സ് രംഗത്ത് അടിയ്‌ക്കിടെ നമ്മൾ ശ്രദ്ധിക്കാത്തൊരു മുഖമുണ്ട്. മോഹൻലാലിന്റെ പിന്നിലായി നിൽക്കുന്ന നാട്ടുകാരുടെ ഇടയിലുള്ള ഒരാൾ. കണ്ടാൽ നായകൻ സേതുമാധവനെക്കാൾ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാൻ നിൽക്കുന്നതായി തന്നെ തോന്നും.
ദേഷ്യഭാവത്തോടെ നിൽക്കുന്ന ആ വ്യക്തിയെ പരാമർശിച്ചുകൊണ്ട് അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വന്നിരുന്നു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ നിരവധി പേർ അഭിപ്രായങ്ങൾ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ‘സേതുമാധവൻ കൊന്നില്ലായിരുന്നെങ്കിൽ കീരിക്കാടനെ ഇയാൾ തീർത്തേനെ’എന്ന അടികുറിപ്പോടെയാണ് സിനിമയിലെ ക്ലൈമാക്‌സ് ചിത്രം പങ്കുവെച്ചത്. എസ് കെ സുധീഷ് എന്ന് അക്കൗണ്ടിൽ നിന്നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഫേസ്‌ബുക്കിലെ CinePhile എന്ന സിനിമാസ്വാദക കൂട്ടായ്‍മയിലാണ് ഈ അന്വേഷണം നടന്നത്.
പോസ്റ്റിന് ശേഷം നിരവധി പേർ ഈ കലിപ്പൻ ഇപ്പോൾ എവിടെയാണെന്ന് ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയായി സോഷ്യൽ മീഡിയ മുഴുവൻ അന്വേഷിച്ച് കൊണ്ടിരുന്ന വ്യക്തി തന്നെ പോസ്റ്റുമായി എത്തിയിട്ടുണ്ട്.
‘ഞാൻ സാലു ജസ്റ്റസ്. കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗത്ത് വന്ന കലിപ്പനെക്കുറിച്ച് നിങ്ങൾ അന്വേഷിച്ചിരുന്നല്ലോ..അത് ഞാനാണ്. ലാലേട്ടൻ എന്ന പ്രതിഭാസത്തെ കാണാൻ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് രാവിലത്തെ കാപ്പി പോലും കുടിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കൗമാരക്കാരൻ. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഷൂട്ടിംഗ് സമയത്ത് എത്തിയത് തന്നെ ഒരു നിയോഗം. ഒരുപാട് സന്തോഷം തോന്നി അങ്ങനെ ഒരു പോസ്റ്റ് വഴി എന്നെക്കുറിച്ച് അന്വേഷിച്ചു എന്നറിഞ്ഞപ്പോൾ. ഞാനിപ്പോൾ മംഗലത്തുകോണം സെന്റ് അലോഷ്യസ് സ്‌കൂളിൽ ഹെഡ്മാസ്റ്റർ ആണ്’. സാലു പോസ്റ്റിൽ കുറിച്ചു. പോസ്റ്റ് എത്തിയതോടെ ഒരുപാട് പേർ സന്തോഷം പങ്കുവെയ്‌ക്കുകയും അഭിനന്ദിക്കുകയും ചെയ്ത് എത്തിയിട്ടുണ്ട്.
Comments