മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ യുക്രെയ്ൻ സൈന്യം ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചാൽ ഞങ്ങൾ തിരിച്ചടിയ്‌ക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. യുക്രെയ്നിന് അമേരിക്കൻ നിർമ്മിത ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വിതരണം ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുടിന്റെ മുന്നറിയിപ്പ്. മോസ്‌കോയിലും ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉണ്ടെന്നും അവ യുക്രെയ്‌നിനെതിരെ പ്രയോഗിക്കുന്നത് ആലോചിക്കുമെന്നും പുടിൻ പറഞ്ഞു. വിദേശമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
വിവിധ തരം ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ റഷ്യയിൽ ആവശ്യത്തിന് ലഭിക്കുമെന്നും പുടിൻ വ്യക്തമാക്കി. യുക്രെയ്‌നിലേക്ക് ക്ലസ്റ്റർ ബോംബുകൾ അയക്കാനുള്ള വാഷിംഗ്ടണിന്റെ തീരുമാനം വിവാദമാവുകയും മനുഷ്യാവകാശ സംഘടനകൾ ഇതിനെതിരെ വിമർശിക്കുകയും ചെയ്തിരുന്നു. ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുന്നത് വലിയ തോതിലുള്ള ആഘാതങ്ങൾക്ക് വഴി വെയ്‌ക്കും. പൊട്ടിത്തെറിയ്‌ക്കാത്ത ബോംബുകൾ വർഷങ്ങൾക്ക് ശേഷം പൊട്ടിത്തെറിയ്‌ക്കാനുള്ള സാധ്യത ഏറെയാണ്. നഗരപ്രദേശങ്ങളിൽ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിക്കില്ലെന്ന് കീവ് രേഖാമൂലം ഉറപ്പ് നൽകിയതായി പ്രതിരോധ വകുപ്പ് അറിയിച്ചു.
ഒന്നിലധികം സ്‌ഫോടകവസ്തുക്കൾ അടങ്ങിയിരിക്കുന്നതാണ് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ. നിരവധി ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പം വരെയുള്ള ചുറ്റളവിൽ ഇവ ആഘാതം സൃഷ്ടിക്കും. എന്നാൽ പലപ്പോഴും ഇതിന്റെ മൂന്നിലൊന്ന് പോലും പൊട്ടിത്തെറിക്കുന്നില്ല. അതിനാൽ ബാക്കി വരുന്ന ഭാഗം വരും കാലങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയായി തുടരും. അതേസമയം, യുക്രെയിനിലേക്ക് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ അയയ്‌ക്കാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്.
Comments