കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ മുസ്ലീം വിഷയമാക്കി സിപിഎം മാറ്റുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരാണ് സിപിഎമ്മുകാർ. എന്നാൽ, ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെ സിപിഎം എതിർക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാർ സമ്പൂർണ പരാജയമായിരുന്നു. സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സിപിഎം അത് ഉപേക്ഷിച്ചു. സെമിനാർ വേദിയിൽ സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുക്കാത്തതിലൂടെ സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് സിപിഎം വീണ്ടും തെളിയിച്ചു.
ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച് നിയമ കമ്മീഷൻ ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടി വരികയാണ്. കരട് രേഖ പോലും തയ്യാറാക്കാത്ത നിയമത്തിൽ കമ്മ്യൂണിസ്റ്റുകാർ മുസ്ലീങ്ങളെ മുൻനിർത്തി വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നത്. വർഗീയ ധ്രുവീകരണത്തിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിനുളള വോട്ട് നേടലാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇഎംഎസിന്റെ ഓളേം കെട്ടും എന്ന ലീഗിന്റെ മുദ്രവാക്യത്തെ തള്ളിയാണ് സെമിനാറിന് ലീഗിനെ ക്ഷണിക്കാൻ പാർട്ടി സെക്രട്ടറി തയ്യാറായത്. ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തർജനത്തിന്റെ ആത്മാവ് ഒരിക്കലും സിപിഎമ്മിനോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments