തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായിരുന്ന നടനായിരുന്നു അബ്ബാസ്. കഴിഞ്ഞ എട്ട് വർഷമായി വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്ത നടൻ വല്ലപ്പോഴും അഭിമുഖങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞയിടെ, ഒരു ദേശീയ മാദ്ധ്യമത്തിന് നടൻ നൽകിയ അഭിമുഖത്തിൽ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
സിനിമാമേഖലയിൽ നിന്ന് ഇടവേളയെടുത്തതിന് ശേഷം ന്യൂസിലാൻഡിലാണ് അബ്ബാസ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. അവിടെ മെക്കാനിക്കായും ടാക്‌സി ഡ്രൈവറായും ജോലി ചെയ്തിരുന്നതായി അബ്ബാസ് അഭിമുഖത്തിൽ പറയുന്നു.
‘ഒരുസമയത്ത് സിനിമയിൽ നിന്നും വർക്കുകളൊന്നും കിട്ടിയിരുന്നില്ല. ഇതോടെ വരുമാനം മുടങ്ങി. വീടിന്‌റെ വാടക, ജോലിക്കാരുടെ ശമ്പളം എന്നിവയൊന്നും കൊടുക്കാൻ പണമില്ലാതായി. അങ്ങനെയാണ് ആർ.ബി ചൗധരി സാറിനെ കാണുന്നത്. ഇപ്പോൾ കാശില്ലെന്നും ജോലി വേണമെന്നും ആവശ്യപ്പെട്ടപ്പോൾ പൂവേലി എന്ന സിനിമയിലേക്ക് അവസരം ലഭിച്ചു. എന്നാൽ ഹീറോയായി അഭിനയിച്ചിരുന്ന ഞാൻ ചെറിയ റോൾ ചെയ്തപ്പോൾ അത് പലർക്കുമിടയിൽ സംസാരമുണ്ടാക്കി. വളരെ മോശം സമയമായിരുന്നു അത്. എങ്കിലും ആ സിനിമ വിജയിച്ചു. അതിന് ശേഷം പടയപ്പ ഉൾപ്പടെയുള്ള ചില നല്ല ചിത്രങ്ങളുടെ ഭാഗമായി. ജീവിതത്തിൽ ഉയർച്ചയും താഴ്‌ച്ചയും ഉണ്ടാകുമെന്ന തിരിച്ചറിവ് അപ്പോഴാണുണ്ടായത്. എന്റെ ഈഗോ ഒഴിവാക്കാൻ അതോടെ ശ്രമിച്ചു. ഇന്ന് ഞാനെവിടെ എത്തി നിൽക്കുന്നോ അതിൽ ഞാൻ സന്തോഷവാനാണ്.
എന്റെ കൗമാരക്കാലവും വളരെ മോശമായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ തോന്നിയ നിമിഷങ്ങൾ പോലുമുണ്ടായിട്ടുണ്ട്. പത്താം ക്ലാസിൽ ഞാൻ തോറ്റിരുന്നു. കാമുകി എന്നെ ഉപേക്ഷിച്ച ഘട്ടവുമുണ്ടായി. അന്ന് ജീവിതം തകർന്നുവെന്നാണ് പത്താം ക്ലാസുകാരനായ എനിക്ക് തോന്നിയത്. ജീവിതം അവസാനിപ്പിക്കാൻ ട്രക്കിന് മുന്നിൽ ചാടാൻ തീരുമാനിച്ചു. റോഡിൽ ട്രക്ക് വരുന്നത് നോക്കി കാത്തുനിന്നു. ഒടുവിൽ ഒരു ട്രക്ക് വന്നു. ചാടാമെന്ന് കരുതിയപ്പോൾ ട്രക്കിന് പിറകിൽ ഒരു മോട്ടോർ സൈക്കിൾ വരുന്നത് കണ്ടു. ഞാൻ ട്രക്കിന് മുന്നിലേക്ക് ചാടിയാൽ ആ ബൈക്ക് യാത്രികന് കൂടി അപകടം പറ്റും. അയാൾ എന്ത് തെറ്റ് ചെയ്തുവെന്ന് ഞാൻ ചിന്തിച്ചു. എന്റെ ഏറ്റവും മോശം സമയത്തും മറ്റൊരാളെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. അതെന്നെ മാറ്റി. ഒരാളെയും ബുദ്ധിമുട്ടിക്കരുതെന്നും മറ്റുള്ളവരെ സഹായിക്കണമെന്നുമുള്ള ചിന്താഗതി അന്നുതൊട്ടാണ് എനിക്കുണ്ടായത്.
ന്യൂസിലാൻഡിൽ കുടുംബത്തോടൊപ്പം കഴിയവേ വരുമാനം നിലച്ചപ്പോൾ ടാക്‌സി ഡ്രൈവറായും, മറ്റൊരു ഘട്ടത്തിൽ ബൈക്ക് മെക്കാനിക്കായും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ നാല് തവണ അതിദാരിദ്ര്യത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാൻ.’- അബ്ബാസ് അഭിമുഖത്തിൽ പറഞ്ഞു.
Comments