സിനിമാ നിർമ്മാതാക്കൾ നേരിടുന്നത് കടുത്ത അവഹേളനവും പരിഹാസവുമെന്ന് സംവിധായകൻ വിനയൻ. പുതിയ അഭിനേതാക്കൾ ചെയ്യുന്നത് കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലും പൊന്നാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പർ ആയിരുന്ന കാലത്ത് നമ്മൾ ഉപദേശിച്ചിരുന്നെങ്കിൽ, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ്. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ ഇവിടുത്തെ നിർമ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും പരിഹാസവുമാണ്. സാധാരണ ഒരു നിർമ്മാതാവ് ഫോൺ വിളിച്ചാൽ ചെറുപ്പക്കാർ പലരും ഫോൺ എടുക്കില്ല, അല്ലെങ്കിൽ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ.
ഡേറ്റ് ഇല്ലെങ്കിൽ തരേണ്ട, കഥ ഇഷ്ടമായില്ലെങ്കിൽ ചെയ്യേണ്ട, പക്ഷേ വിളിച്ചാൽ ഫോൺ എടുത്തൂടെ. എത്ര നിർമ്മാതാക്കളാണ് പരാതി പറയുന്നത്. ഇതൊക്കെ മാറണം, ഇത് മാറുകയും നിർമ്മാതാക്കളെ അങ്ങനെ അവഹേളിക്കുന്നത്, നിർമ്മാതാക്കൾ ഒന്നും അല്ല എന്ന രീതിയിൽ പെരുമാറുന്ന താരങ്ങളെ നിലയ്‌ക്ക് നിർത്താനും മാത്രം ഈ അസോസിയേഷന് കെൽപ്പുണ്ടാകണം എന്നെനിക്ക് അഭിപ്രായമുണ്ട്. അത് നടപ്പാക്കാനായിട്ട് തീർച്ചയായിട്ടും ആന്റോ ജോസഫ് ഉദ്ദേശിച്ചാൽ നടക്കും- വിനയൻ പറഞ്ഞു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനത്തിരിക്കുമ്പോൾ എല്ലാവരുടെയും ഗുഡ്ബുക്കിൽ കയറാൻ കഴിയില്ല. അത് സത്യമാണ്. ഇടക്കാലത്ത് മയക്കുമരുന്നിനും ചില താരങ്ങൾക്കുമെത്രെ ശക്തമായി പ്രതികരിച്ചതിന് അദ്ദേഹത്തിന് കിട്ടിയല്ലോ. എല്ലാവരുടെയും സപ്പോർട്ട് കിട്ടിയിട്ടൊന്നും മുന്നോട്ട് പോകാൻ കഴിയില്ല. പ്രത്യേകിച്ച് ഒരു സ്ഥാനത്തിരിക്കുമ്പോൾ ശത്രുക്കളായിരിക്കും അധികവും – അദ്ദേഹം കൂട്ടിച്ചേർത്തു.
സിജു വിത്സൻ നായകനായെത്തിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമാണ് വിനയൻ അവസാനമായി സംവിധാനം ചെയ്തത്. കയാദു ലോഹർ നായികയായി എത്തിയ ചിത്രത്തിൽ അനൂപ് മേനോൻ, ഇന്ദ്രൻസ് തുടങ്ങി നിരവധി പേർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
Comments