കൊച്ചി: ശബരിമലയിൽ ക്യൂ കോംപ്ലക്സ് തുറന്ന് നൽകാതെ ദേവസ്വം ബോർഡ്, ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ സംഭവത്തിൽ സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട് . ശക്തമായ മഴയത്ത് ഭക്തർക്ക് ക്യൂ കോംപ്ലക്സ് തുറന്ന് നൽകിയിരുന്നില്ല. നൂറുകണക്കിന് ഭക്തർ മഴ നനഞ്ഞു ക്യൂ നിൽക്കുന്ന വാർത്ത ജനം ടിവി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കർക്കിടക മാസ പൂജകൾക്കായി നട തുറന്ന ദിവസമായിരുന്നു സംഭവം. കേസ് ഹൈക്കോടതി ദേവസ്വം ബഞ്ചാണ് പരിഗണിക്കുന്നത്.
കനത്ത മഴയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് മണിക്കൂറുകളോളം മഴയത്ത് നിന്നത്. സിവിൽ ദർശനത്തിനുള്ള ക്യൂ കോപ്ലക്‌സാണ് അധികൃതർ ചങ്ങലയിട്ട് പൂട്ടിയത്. നട തുറന്നാൽ മാത്രമേ ചങ്ങല തുറന്ന് പ്രവേശനം നൽകുവെന്ന നിലപാടിലായിരുന്നു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ. ചങ്ങല മറിക്കടക്കനായി ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കടുത്ത വിമർശനമാണ് ഉയർന്നത്.
Comments