ന്യൂഡൽഹി: മണിപ്പൂരിൽ കലാപകാരികൾ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. വിഷയത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 28ന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം സംഭവത്തിൽ ഒരാൾ പിടിയിലായതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് അറിയിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഒരു പ്രതികളെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വത്തിന് നിരക്കാത്ത സംഭവമാണ് നടക്കുന്നതെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ വാങ്ങി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ വിമർശനവുമായി പ്രധാനമന്ത്രിയും രംഗത്തുവന്നു. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും മാപ്പർഹിക്കുന്ന കാര്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹൃദയം അത്യധികം വേദനിക്കപ്പെട്ടു. ദേഷ്യവും ദുഃഖവും ഒരേസമയം അനുഭവപ്പെടുകയാണ്. മണിപ്പൂരിൽ സംഭവിച്ചത് പരിഷ്കൃത സമൂഹത്തിന് നിരക്കുന്ന കാര്യമല്ല. സംസ്ഥാനങ്ങളിലെ ക്രമസമാധാനം പാലിക്കപ്പെടാൻ അതത് മുഖ്യമന്ത്രിമാർ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ശക്തമായ നടപടികളുണ്ടാകണം. ഒരു കുറ്റവാളിയും നിമയത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുകയില്ലെന്ന് താൻ ഉറപ്പുനൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
Comments