പൂനെ: രാജസ്ഥാനിലെ തീവ്രവാദക്കേസിൽ പങ്കുണ്ടെന്ന് എൻഐഎ സംശയിക്കുന്ന രണ്ട് യുവാക്കളെ പിടികൂടി പൂനെ പോലീസ്. മധ്യപ്രദേശിലെ രത്ലം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ മുഹമ്മദ് യൂനുസ് ഖാൻ (23), മുഹമ്മദ് യൂനുസ് മുഹമ്മദ് യാക്കൂബ് സാക്കി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗ്രാഫിക് ഡിസൈനർമാരായ ഇരുവരെയും കണ്ടെത്തുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂലൈ 25 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് അൽ-സുഫ സംഘടനയിലെ അംഗങ്ങളെന്ന് സംശയിക്കുന്ന ചിലരെ മധ്യപ്രദേശിൽ നിന്ന് രാജസ്ഥാൻ പോലീസ് പിടികൂടിയിരുന്നു. ഇതോടെ തങ്ങളെയും പിടികൂടുമെന്ന് ഭയന്ന യൂനുസ് ഖാനും യാക്കൂബ് സാക്കിയും രത്ലത്തിൽ നിന്ന് മുങ്ങി. തുടർന്ന് മുംബൈയിലെത്തി. അവിടെ ഭേന്ദി ബസാർ ഏരിയയിലായിരുന്നു ഇരുവരുടെയും താമസം. മൂന്ന് ദിവസത്തോളം തങ്ങിയതിന് ശേഷം ഇരുവരുിം പൂനെയിലേക്ക് കടന്നു. അവിടെ പ്രദേശവാസികളുടെ സഹായത്തോടെ മറ്റൊരു ജോലി കണ്ടെത്തി ഒളിവുജീവിതം നയിക്കുകയായിരുന്നു രണ്ട് പ്രതികളും. ജാർഖണ്ഡ് സ്വദേശിയുമായി സൗഹൃദത്തിലായ ഇവർ മൂവരും ചേർന്ന് ജയ്പൂരിൽ ബോംബ് സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നതായും പോലീസ് വ്യക്തതമാക്കി.
ചൊവ്വാഴ്ച പുലർച്ചെ കോത്രൂഡ് ഭാഗത്ത് മോട്ടോർ സൈക്കിൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്ന ഇവരെ പട്രോളിംഗ് സംഘം പിടികൂടി പരിശോധിക്കുന്നതിനിടെയാണ് പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടത്. രാജസ്ഥാനിലെ തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ ഇരുവരും എൻഐഎ അന്വേഷിക്കുന്നവരാണെന്നും കഴിഞ്ഞ 16 മാസമായി കോന്ധ്വ മേഖലയിൽ താമസിച്ച് ജോലി ചെയ്ത് വരികയാണെന്നും പോലീസ് കമ്മീഷണർ രതേഷ് കുമാർ പറഞ്ഞു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് ഒരു ലൈവ് കാട്രിഡ്ജ്, രണ്ട് ഹോൾസ്റ്ററുകൾ, നാല് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തു. പ്രതികളുടെ കൈവശം തോക്കുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments