കണ്വന്‍ മുതലായ താപസന്മാര്‍ക്ക് വേദാര്‍ത്ഥം ഉപദേശിച്ച ലീലയാണ് ഇതിലെ പ്രതിപാദ്യം. ബ്രഹ്‌മാണ്ഡ സൃഷ്ടിയില്‍ ആദ്യം ഉണ്ടായത് കൃതയുഗമാണ്. ആ യുഗാരംഭത്തില്‍ ശിവവാചകമായ പ്രണവത്തില്‍ നിന്ന് (ഓങ്കാരം) വേദങ്ങള്‍ ഉണ്ടായി. ബ്രാഹ്‌മണ ശ്രേഷ്ഠരെല്ലാം ആ വേദങ്ങള്‍ പഠിച്ചു. നൈമിശാരണ്യത്തില്‍ വസിക്കുന്ന കണ്വാദിമഹര്‍ഷിമാ ര്‍ അര്‍ത്ഥമറിയാതെയാണ് വേദങ്ങള്‍ പഠിച്ചത്. അങ്ങനെ പഠിച്ചതില്‍ അവര്‍ക്ക് അസംതൃപ്തിയും അസന്തുഷ്ടിയും ഉണ്ടായി. ഒരു ഗുരു ഇല്ലാത്തതുകൊണ്ടാണ് അര്‍ത്ഥം ഗ്രഹിക്കുവാനാകാത്തതെന്നും ഒരു സദ്ഗുരുവിനെ ലഭിക്കുവാന്‍ ഉള്ള മാര്‍ഗ്ഗം എന്താണെന്നും അവര്‍ ചിന്തിച്ചു. വേദാര്‍ത്ഥ ബോധനം ആവശ്യമാണെന്ന് തോന്നിയ അവരുടെ മുന്നില്‍ ശാന്തനും ശിവഭക്തനും ആയ ഒരു തപോധനന്‍ എത്തി. മഹര്‍ഷിമാര്‍ ആദ്ദേഹത്തെ പ്രണമിച്ചു. യഥോചിതമായ ഇരിപ്പിടം നല്‍കി. മഹര്‍ഷിമാര്‍ ചിന്താധീനരാണെന്ന് കണ്ടപ്പോള്‍ അവരുടെ ചിന്തയുടെ കാരണം എന്താണെന്ന് ചോദിച്ചു. വേദാന്താര്‍ത്ഥം അറിയാന്‍ ആഗ്രഹം ഉണ്ടെന്നും അതെങ്ങനെയാണ് സാധിക്കുന്നതെന്നും ഉള്ള ചിന്തകളാണ് തങ്ങളെ അസ്വസ്ഥരാക്കുന്നതെന്ന് മഹര്‍ഷിമാര്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ ആ ശിവഭക്തന്‍ ഇപ്രകാരം പറഞ്ഞു.
‘ലഭിക്കുവാന്‍ പ്രയാസമുള്ള ഏത് കാര്യവും തപസു കൊണ്ട് ലഭിക്കും. വിശേഷപ്പെട്ട സ്ഥലത്താണ് തപസ്സ് അനുഷ്ഠിക്കുന്നതെങ്കില്‍ വേഗം തന്നെ ഫലം ലഭിക്കും. ഏതെങ്കിലും ഈശ്വര ക്ഷേത്രത്തിലെ തപസ്സ് ഉത്തമമാണ്. ക്ഷേത്രത്തില്‍ മാഹാത്മ്യം പോലെ തന്നെ തപസ്സിന് ഫലം കിട്ടും. ശിവഭഗവാന്റെ ക്ഷേത്രങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഹാലാസ്യക്ഷേത്രം. സര്‍വ്വസിദ്ധികളും പുണ്യവും പ്രദാനം ചെയ്യുന്ന ആ ക്ഷേത്രം വിദ്യാസിദ്ധി, യോഗസിദ്ധി, തപസ്സിദ്ധി എന്നിവയും നല്‍കുന്നു. അതുകൊണ്ട് ‘മധുര’ എന്ന പേരുള്ള ഹാലാസ്യത്തിന് ‘സമഷ്ടിവിദ്യാപുരി’ എന്ന നാമവും ഉണ്ട്. അവിടെയുള്ള ദക്ഷിണാമൂര്‍ത്തിയുടെ കാരുണ്യത്താല്‍ അനേകം ആളുകള്‍ക്ക് ആഗ്രഹങ്ങളും വിദ്യയും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് സുന്ദരേശന്‍ ദേവിയോടൊപ്പം വാഴുന്ന ഹാലാസ്യത്തില്‍ പോയി ജഗദ് പിതാക്കളെ വന്ദിക്കണം. ദക്ഷിണഭാഗത്തില്‍ പ്രതിഷ്ഠാപിതമായിരിക്കുന്ന ദക്ഷിണാമൂര്‍ത്തിയുടെ സന്നിധിയില്‍ ചെന്ന് തപസ്സ് ചെയ്യണം. അപ്പോള്‍ നിങ്ങള്‍ക്ക്് വേദാന്താര്‍ത്ഥ ബോധം പെട്ടെന്ന് തന്നെ ഉണ്ടാകും’.
ശിവഭക്തന്‍ പറഞ്ഞ ഈ കാര്യങ്ങള്‍ സശ്രദ്ധം ശ്രവിച്ച മുനിമാര്‍ ഹാലാസ്യത്തില്‍ എത്തി. ഹേമപത്മാകാരത്തില്‍ സ്‌നാനം ചെയ്യ്തു. മീനാക്ഷിനാമത്തില്‍ വാഴുന്ന മഹാദേവിയെയും ലിംഗത്തില്‍ കുടികൊള്ളുന്ന മഹാദേവനെയും ഭക്തിപൂര്‍വ്വം സ്തുതിച്ച് പ്രണമിച്ചു. അനന്തരം ദക്ഷിണാമൂര്‍ത്തിയുടെ സന്നിധിയില്‍ എത്തി. ബ്രഹ്‌മാദികളാലും ദേവന്മാരാലും മുനീന്ദ്രരാലും ചുറ്റപ്പെട്ട ത്രിനേത്രനായ ദക്ഷിണാമൂര്‍ത്തി ഭഗവാന്‍ നാല് കൈകളിലും അമൃതപൂര്‍ണ്ണമായ കുംഭം, അക്ഷമാല, ജ്ഞാനമുദ്ര, പുസ്തകം എന്നിവ ഉണ്ട്. (അക്ഷമാല – ജപമാല, രുദ്രാക്ഷമാല). വേദം വ്യാഖ്യാനിക്കുന്നതില്‍ തല്‍പരനും സര്‍വ്വ വരങ്ങള്‍ പ്രദാനം ചെയ്യുന്നവനും ആയ ദക്ഷിണാമൂര്‍ത്തിയെ മഹര്‍ഷിമാര്‍ സ്തുതിച്ചു. അനന്തരം ശിവഭക്തന്‍ ഉപദേശിച്ചതനുസരിച്ച് ജപപൂജാദികള്‍ നടത്തി. തര്‍പ്പണം, ഹോമം, ബ്രാഹ്‌മണഭോജനം മുതലായവ അനുഷ്ഠിച്ചു. ഒരു കാര്‍ത്തിക മാസത്തിലെ പൗര്‍ണമി മുതല്‍ അടുത്ത കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമി വരെ ഈ തപസ്സ് നിര്‍വിഘ്നം തുടര്‍ന്നു. (കാര്‍ത്തിക – വൃശ്ചികം), അപ്പോള്‍ ദക്ഷിണാമൂര്‍ത്തിയായ ഭഗവാന്‍ പതിനാറ് വയസ്സുള്ള ഒരു ബ്രാഹ്‌മണന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഭസ്മരുദ്രാക്ഷമാലകളും കുണ്ഡലം , മുത്തുമാല എന്നീ ആഭരണങ്ങളും ധരിച്ച മനോഹരമായ രൂപമാണ് അവര്‍ ദര്‍ശിച്ചത്. വേദവാക്യങ്ങളെ നല്ല സ്വരത്തില്‍ വ്യക്തമായി ഉച്ചരിച്ചുകൊണ്ടായിരുന്നു താപസന്മാരുടെ മദ്ധ്യത്തില്‍ ദക്ഷിണാമൂര്‍ത്തിയായ ശിവഭഗവാന്റെ ആവിര്‍ഭാവം. സന്തുഷ്ടരായ മുനിമാര്‍ ഭഗവാനെ സാംഷ്ടാംഗം പ്രണമിച്ചു. മുനിമാരുടെ ആഗ്രഹം ചോദിച്ചു മനസ്സിലാക്കി. അവര്‍ക്ക് മാത്രമല്ല, സര്‍വ്വ ജനങ്ങള്‍ക്കും വേദാന്താര്‍ത്ഥം ജ്ഞാനം ലഭിക്കുവാന്‍ ഇടയാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ ഗുരുമൂര്‍ത്തിയായ ശിവന്‍ സുന്ദരേശ്വര ലിംഗ സമീപത്തില്‍ ചെന്ന് വേദാര്‍ത്ഥജ്ഞാനം പ്രദാനം ചെയ്യാന്‍ ആരംഭിച്ചു. മഹര്‍ഷിക്ക് വിജ്ഞാനം പ്രദാനം ചെയ്യത അവ ഇങ്ങനെ സംഗ്രഹിക്കാം.
‘ സര്‍വ്വ പാപങ്ങളെയും നശിപ്പിക്കുന്നതാണ് വേദാന്താര്‍ത്ഥതത്ത്വങ്ങളുടെ ശ്രവണം. ഹാലാസ്യത്തിലെ ശിവലിംഗം സ്വയം ഭവിച്ചതും അത്യുത്തമവും ആണ്. സകല വേദാര്‍ത്ഥങ്ങളും ഇതില്‍ നിന്ന് ഉണ്ടായതാണ്. വേദം ഒന്ന് മാത്രമേയുള്ളു. വേദാന്താര്‍ത്ഥവും ഒന്നേ ഉള്ളു. മായയാല്‍ വേദവും അര്‍ത്ഥവും പലതായി തോന്നുന്നു. ശിവഭഗവാന്‍ ബ്രഹ്‌മ്മാവിനെ ആദ്യം സൃഷ്ടിച്ചു. സ്വന്തം സ്വരൂപത്തില്‍ നിന്ന് ഉത്ഭവിച്ച വേദങ്ങളെ അദ്ദേഹത്തിന് പ്രദാനം ചെയ്തു. അദ്ദേഹം മൂന്നുലോകങ്ങള്‍ക്കും വേദവിജ്ഞാനം നല്‍കി. ആദ്യന്തമില്ലാത്തതും പരബ്രഹ്‌മവും ആയ ജ്യോതിര്‍മയമായ ലിംഗത്തിന്റെ അധോഭാഗത്തില്‍ ആത്മതത്ത്വവും മദ്ധ്യത്തില്‍ വിദ്യാതത്ത്വവും അഗ്രഭാഗത്തില്‍ ശിവതത്ത്വവും ആണ് ഉള്ളത്. എല്ലാ തത്ത്വങ്ങളും ഈ ഭാഗങ്ങളില്‍ നിന്ന് ഉണ്ടായതാണ്. ഈ തത്ത്വങ്ങളുടെ ഈശ്വരന്മാര്‍ യഥാക്രമം ബ്രഹ്‌മാവും വിഷ്ണുവും രുദ്രനും ആണെന്ന് വേദം പറയുന്നു. ആത്മതത്ത്വത്തില്‍ നിന്ന് ‘അ’ കാരവും വിദ്യാതത്ത്വത്തില്‍ നിന്ന് ‘ഉ’ കാരവും ശിവതത്ത്വത്തില്‍ നിന്ന് ‘മ’ കാരവും സര്‍വ്വ തത്ത്വത്തില്‍ നിന്ന് ബിന്ദുസഹിതമായ നാദവും ഉണ്ടായി. ഇങ്ങനെ അ,ഉ,മ,ബിന്ദു,നാദം എന്നിവ ചേര്‍ന്നതാണ് പ്രണവം അഥവാ ഓംങ്കാരം. ശിവാജ്ഞയാല്‍ ‘ഗായത്രി’ ഉണ്ടായി. അതില്‍ നിന്ന് ഋഗ്വേദം, യജൂര്‍വേദം,സാമവേദം എന്നീ ത്രിവേദങ്ങളും അഥര്‍വ്വവേദവും ഉത്ഭവിച്ചു. വേദവൈഭവത്താല്‍ ബ്രാഹ്‌മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രാദി നാല് വര്‍ണ്ണങ്ങളും ബ്രഹ്‌മചര്യം,ഗാര്‍ഹസ്ഥ്യം,വാനപ്രസ്ഥം, സന്ന്യാസം, എന്നീ നാല് ആശ്രമങ്ങളും ഉണ്ടായി. പലവിധത്തിലുള്ള യാഗങ്ങള്‍ ഉണ്ടായതും വേദവൈഭവത്താലാണ്.
എല്ലാ വേദങ്ങള്‍ക്കും രണ്ട് ഭാഗം ഉണ്ട്. 1. കര്‍മ്മകാണ്ഡം . 2. ജ്ഞാനകാണ്ഡം. കര്‍മ്മകാണ്ഡ വാക്യങ്ങളാല്‍ ഹാലാസ്യനാഥന്റെ ലിംഗപൂജ നിര്‍വ്വഹിക്കപ്പെടുന്നു. നിത്യവും നൈമിത്തികവും ആയ കര്‍മ്മങ്ങളും വേദോക്തമായ സമസ്തകര്‍മ്മങ്ങളും സുന്ദരേശന്റെ പലപ്രകാരത്തില്‍ ഉള്ള പൂജകളാണ്. (നിത്യം എന്നുള്ളത്; നൈമിത്തികം – നിമിത്തത്താലുണ്ടാകുന്നത്). വേദോക്തമായ സര്‍വ്വകര്‍മ്മങ്ങളുടെയും അനുഷ്ഠാനം കൊണ്ട് ലഭിക്കുന്ന ഫലം മുഴുവന്‍ ഹാലാസ്യേശ്വരനായ ഭഗവാന്റെ പൂജകള്‍ കൊണ്ട് ലഭിക്കും. സര്‍വ്വവും ശിവനാണെന്നുള്ള അറിവിനെക്കാള്‍ വലിയ ഒരു അറിവ് വേറെയില്ല. ആ അറിവുണ്ടാകുമ്പോള്‍ സര്‍വ്വഭോഗങ്ങളും മോഷങ്ങളും സിദ്ധിക്കും.’
വിജ്ഞാനപ്രദങ്ങളായ ഇത്രയും കാര്യങ്ങള്‍ പ്രദാനം ചെയ്യതതിനു ശേഷം ബ്രാഹ്‌മണരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ദക്ഷിണാമൂര്‍ത്തിയായ ഭഗവാന്‍ മൂലലിംഗത്തില്‍ മറഞ്ഞു. അപ്പോള്‍ തന്നെ വേദാന്താര്‍ത്ഥം മനസ്സിലാക്കുവാന്‍ ഗുരുവിനെ അന്വേഷിച്ച് ഹാലാസ്യത്തിലെത്തിയ കണ്വാദി മുനിമാര്‍ക്ക് വേദാന്താര്‍ത്ഥ ബോധം ഉണ്ടായി. ശിവജ്ഞാനവും മോക്ഷവും സിദ്ധിക്കുന്നതാണ് ഈ ശിവലീലകളുടെ ശ്രവണവും പരായണവും.
അടുത്തത്: രത്‌നവിക്രയം
അവലംബം: ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുകുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















