ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ വൻ മുന്നേറ്റം കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് നാഗപട്ടണത്ത് നിന്നും ശ്രീലങ്കയിലെ കങ്കേശൻ തുറയിലേക്ക് ഫെറി സർവീസ് ആരംഭിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി .
തന്ത്രപ്രധാനമായ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. ഡിജിറ്റൽ പണമിടപാട് രംഗത്ത് ഇന്ത്യയും ശ്രീലങ്കയും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും. വ്യോമ, ജലഗതാഗതത്തിനാണ് ഇരുരാജ്യങ്ങളും കൂടുതൽ പ്രാധാന്യം നൽകുന്നത്. കടുത്ത സാമ്പത്തിക തകർച്ചയ്‌ക്കുശേഷം അധികാരമേറ്റെടുത്ത റെനിൽ വിക്രമസിംഗ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറുന്നത് പ്രതീക്ഷ നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഹൈദരാബാദ് ഹൗസിലാണ് ശ്രീലങ്കൻ പ്രസിഡന്റിനെ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സുദീർഘമായ ബന്ധത്തെ അവലോകനം ചെയ്യുന്നതിനുള്ള സുവർണാവസരമാകും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Comments