പത്തനംതിട്ട: കോന്നി വനമേഖലയിൽ വന്യജീവികളുടെ ശല്യം വർദ്ധിക്കുന്നുവെന്ന പരാതി ഉയരുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചത്ത നിലയിൽ കടുവയെ കണ്ടെത്തി. ഞള്ളൂരിൽ വനമേഖലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞദിവസം അതുമ്പുംകുളം വരിക്കാഞ്ഞിലിൽ ആടിനെ കടിച്ചുകൊന്ന കടുവയ്‌ക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് സമീപപ്രദേശത്ത് നിന്നും കടുവയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വരിക്കാത്തിലിൽ അനിലിന്റെ ആടിനെയായിരുന്നു കടുവ കടിച്ച് കൊന്നത്. ആക്രമണസമയം വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആടിനെ ഉപേക്ഷിച്ച് കടുവ കടന്നുകളയുകയായിരുന്നു. പ്രദേശവാസികൾ പരിഭ്രാന്തിയിലായതോടെ കടുവയെ പിടിക്കുന്നതിനായി കൂട് ഉൾപ്പെടെ സ്ഥാപിച്ച് തിരച്ചിൽ നടത്തവെയാണ് ജഡം കണ്ടെത്തിയത്.
കടുവയുടെ ജഡത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ശാരീരികമാസ എന്തോ അവശത കടുവയ്‌ക്ക് ഉണ്ടായിരുന്നിരിക്കണം എന്ന നിഗമനത്തിലാണ് വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടർ. പ്രായാധക്യം മൂലമോ, മറ്റ് കടുവകൾ മൂലമുള്ള സംഘർഷം കൊണ്ടോ, ആനയുടെ ആക്രമണത്തിലോ, രോഗബാധയെ തുടർന്നോ ആയിരിക്കാം കടുവയുടെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് വിലയിരുത്തൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമാകും മരണകാരണം വ്യക്തമാകുക.
Comments