മലയാളത്തിലെ മിന്നും വിജയങ്ങളിലൊന്നായ മാളികപ്പുറം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി പരിഗണിക്കാതെ വിട്ടത് വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ജനപ്രിയ ചിത്രത്തിനും മികച്ച ബാലതാരങ്ങൾക്കും മാളികപ്പുറത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു ഭൂരിപക്ഷം സിനിമാ പ്രേമികളുടെയും വിശ്വാസം. എന്നാൽ, പുരസ്കാരങ്ങൾ നൽകിയെന്നു മാത്രമല്ല, മാളികപ്പുറത്തെപ്പറ്റിയും അതിലെ ബാലതാരങ്ങളെപ്പറ്റിയും പ്രത്യേക പരാമർശം പോലും ജൂറി നടത്തിയില്ല. അന്ധമായ രാഷ്‌ട്രീയമാണ് ഇതിന് കാരണമെന്നാണ് സിനിമാ പ്രേമികളുടെ വിമർശനം.
ചിത്രത്തിൽ കല്യാണിയായി വേഷമിട്ട ദേവനന്ദയും പീയുഷ് ഉണ്ണിയായി വേഷമിട്ട ശ്രീപഥും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടും കുട്ടികളെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി തഴയുകയായിരുന്നു. ഒരു എട്ട് വയസ്സുകാരി കുട്ടിക്ക് ഇത്രയും മനോഹരമായും അസാധ്യമായും തന്മയത്തത്തോടെ അഭിനയിക്കാൻ കഴിയുമോ എന്ന് അത്ഭുതത്തോടെയാണ് ഓരോ മലയാളിയും മളികപ്പുറത്തിലെ ദേവനന്ദയുടെ പ്രകടനത്തെ നോക്കിക്കണ്ടത്. ഇപ്പോഴിതാ, തനിക്ക് പുരസ്കാരം ലഭിക്കാതെ പോയതിൽ വിഷമമില്ലെന്ന് പറയുകയാണ് താരം. വീഡിയോയിലൂടെയാണ് ഇക്കാര്യം ദേവന്ദ പറഞ്ഞത്. മാത്രമല്ല, മറ്റ് പുരസ്കാര ജേതാക്കളെ കുട്ടി അഭിനന്ദിക്കുകയും ചെയ്തു.
‘ഒരുപാട് പേര് മത്സരിക്കും. അതിൽ ഒരാൾക്കല്ലെ അവാർഡ് കൊടുക്കാൻ പറ്റുകയുള്ളൂ!. അവാർഡ് കിട്ടിയ ആൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. എനിക്ക് സന്തോഷമുള്ളത് മമ്മൂട്ടി അങ്കിളിന് മികച്ച നടനുള്ള അവാർഡ് കിട്ടിയതിലാണ്. എന്റെ അച്ഛനായി 2018-ൽ അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടി. അവാർഡ് കിട്ടിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു’- എന്നാണ് ദേവനന്ദ പ്രതികരിച്ചത്. അതേസമയം, ഇടത് രാഷ്‌ട്രീയത്തിനപ്പുറം ചിന്തിക്കാൻ കഴിയാത്ത ജൂറിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം കടുക്കുകയാണ്.
Comments