ഛണ്ഡിഗഡ്: ആംആദ്മി പാർട്ടിയുമായി സഹകരിക്കുന്നത് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പഞ്ചാബ് ഘടകം. 2024 തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ബിജെപിയും കോൺഗ്രസും തമ്മിലാകും മത്സരം. വിയോജിപ്പ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ അറിയിക്കുമെന്നും പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ പറഞ്ഞു.
ആംആദ്മി പാർട്ടി സംസ്ഥാനത്ത് മത്സര ചിത്രത്തിലേയില്ലെന്നും ബജ്വ പറഞ്ഞു. വോട്ടുകൾ പോകുന്നത് കോൺഗ്രസ് പക്ഷത്തേക്കോ ബിജെപി മുന്നണിയിലേക്കോ ആയിരിക്കും. അവിടെ ആംആദ്മി പാർട്ടി അപ്രസക്തമാണ്. എന്നാൽ കേരളത്തിലേതിന് സമാനമായ രീതി സ്വീകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സീറ്റുകളിൽ തനിച്ച് മത്സരിച്ച് ദേശീയ തലത്തിൽ ഒന്നിച്ച് നിൽക്കുന്ന തരത്തിലുള്ള സഖ്യം പ്രായോഗികമാണ്. അത്തരത്തിൽ ഒരു നീക്കം നടക്കുകയാണെങ്കിൽ ഞങ്ങൾ അംഗീകരിക്കും. ആവശ്യം കോൺഗ്രസ് പാർട്ടി നേതൃത്വത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്ന് പ്രതിപക്ഷ യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്- ഇടത് മുന്നണികൾ ഒറ്റയ്ക്ക് തന്നെ മത്സരിക്കണം, എന്നാൽ ദേശീയ തലത്തിൽ സഹകരണം ഉറപ്പുവരുത്തും എന്നുമാണ് ധാരണ. നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് പഞ്ചാബ് ഘടകം കേരള മോഡൽ പഞ്ചാബിൽ നടപ്പിലാക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
Comments