ജയ്പൂർ: രാജേന്ദ്ര സിംഗ് ഗുദ്ധ ഇല്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രി ജയിലിൽ കിടക്കുമായിരുന്നുവെന്ന് അശോക് ഗെഹ്ലോട്ടിനെ ഓർമ്മിപ്പിച്ച് രാജസ്ഥാൻ മുൻമന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ രക്ഷിച്ചത് താനാണെന്നും മുഖ്യമന്ത്രിയെ പ്രശ്നത്തിൽ നിന്നും രക്ഷിച്ചെങ്കിലും വീശദീകരണത്തിന് പോലും അവസരം നൽകാതെയാണ് തന്നെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയെന്നും രാജേന്ദ്ര സിംഗ് ഗുദ്ധ പറഞ്ഞു. ജുൻജുനുവിൽ നടന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കോൺഗ്രസ് നേതാവ് ധർമ്മേന്ദ്ര റാത്തോഡിനെതിരെ ഇഡിയും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡിൽ ഒരു ‘ചുവന്ന ഡയറി’ പിടിച്ചെടുത്തിരുന്നു. അത് ഏതുവിധേനയും വീണ്ടെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട് തന്നോട് ആവശ്യപ്പെട്ടുവെന്ന് രാജേന്ദ്ര സിംഗ് ഗുദ്ധ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഡയറി കത്തിച്ചുകളഞ്ഞോ’ എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിൽ കുറ്റകരമായി ഒന്നുമില്ലെങ്കിൽ മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും രാജേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെയും ഗെഹ്ലോട്ട് സർക്കാരിന്റെയും അഴിമതിയുടെ കഥകൾ അടങ്ങിയ റെഡ് ഡയറിയെക്കുറിച്ച് രാജേന്ദ്ര ഗുദ്ധ വെളിപ്പെടുത്തൽ നടത്തുന്നുവെന്നും അഴിമതിയുടെയും സ്ത്രീ അതിക്രമങ്ങളുടെയും സത്യം അറിയാവുന്നവർ ഇതിന് ഉത്തരം നൽകണമെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വിഷയത്തിൽ നിയമസഭയിൽ സർക്കാരിനെ വിമർശിച്ചതിന് മന്ത്രിസഭയിൽ നിന്ന് രാജേന്ദ്ര സിംഗിനെ പുറത്താക്കുകയായിരുന്നു. താൻ പുറത്തായതിന് പിന്നാലെ ഗെഹ്ലോട്ട് സർക്കാരിന്റെ അഴിമതയ്ക്കും അനീതിയ്ക്കുമെതിരെ ശബ്ദിക്കുകയാണ് രാജേന്ദ്ര സിംഗ്. തനിക്കൊപ്പം സത്യമുണ്ടെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ സ്വയം രാജിവെക്കുമായിരുന്നു, നോട്ടീസ് നൽകിയാൽ മതിയായിരുന്നു എന്നും അദ്ദേഹം ജുൻജുനുവിൽ നടന്ന പരിപാടിയിൽ പറഞ്ഞു. വിധി പറയുന്നതിന് മുൻപ് കോടതികളിൽ പോലും നമ്മുടെ ഭാഗം പറയാനുള്ള അവസരം നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments