തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി മരണാനന്തരം ദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ നടത്തി തദ്ദേശവകുപ്പ്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന മകളുടെ വിവാഹത്തിന്റെ രേഖകളാണ് മുല്ലൂർ നെല്ലിക്കുന്ന് ആരാദ്ധ്യഭവനിൽ കെ.ജ്ഞാനദാസ് ഏറ്റുവാങ്ങിയത്. കോർപ്പറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിൽ നിന്നാണ് രേഖകൾ ഏറ്റുവാങ്ങിയത്. ഇതോടെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒമ്പതാം ക്ലാസുകാരൻ പിതാവിന്റെ സ്വത്തുക്കൾക്ക് അവകാശിയായി.
2008 ഓഗസ്റ്റ് 28-നാണ് ജാഞാനദാസിന്റെ മകൾ ജോളി പി ദാസും കളിയിക്കാവിള പറന്താലമൂട് സ്വദേശി എസ് അജികുമാറും വിവാഹിതരാകുന്നത്. വിവാഹ രജിസ്‌ട്രേഷൻ നടക്കുന്നതിന് മുമ്പ് തന്നെ ഇരുവരും ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇവിടെ സ്വകാര്യ ആശുപത്രിയിൽ അസി. പ്രൊഫസറായിരുന്നു അജികുമാർ. ഇവിടെ തന്നെ ഗവേഷക വിദ്യാർത്ഥിയായിരുന്നു ജോളി.
2012 ജനുവരി പത്തിന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജോളി മരിച്ചു. അജികുമാറും മകനും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് മകനുമൊത്തുള്ള ജീവിതത്തിനിടയിൽ അജികുമാറിന് ബ്രെയിൻ ട്യൂമർ പിടിപെട്ടു. 2018 ജനുവരി രണ്ടിന് അദ്ദേഹവും മരണത്തിന് കീഴടങ്ങി. പിന്നീട് കുഞ്ഞിന്റെ സംരക്ഷണം ജോളിയുടെ അച്ഛൻ ജ്ഞാനദാസ് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ അജികുമാറിന്റെ അനന്തരാവകാശി കുട്ടിയാണെന്ന് തെളിയിക്കുന്നതിനുള്ള സുപ്രധാന രേഖ വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആണെന്ന് പിന്നീടായിരുന്നു ജ്ഞാനദാസിന് മനസിലാകുന്നത്.
ഇതോടെ കോർപ്പറേഷന്റെ വിഴിഞ്ഞം സോണൽ ഓഫീസിൽ ജ്ഞാനദാസ് അപേക്ഷ സമർപ്പിച്ചു. അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ഭാര്യയും ഭർത്താവും മരിച്ചെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥർ അമ്പരക്കുകയായിരുന്നു. വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ പരേതരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച പരാമർശം ഇല്ലാതിരുന്നത് പ്രധാനവെല്ലുവിളിയായി മാറുകയായിരുന്നു. തുടർന്ന് ജ്ഞാനദാസ് പ്രത്യേക അനുമതി തേടി തദ്ദേശവകുപ്പ് ചീഫ് രജിസ്ട്രാറെ സമീപിച്ചു. സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് പഞ്ചായത്ത് ഡയറക്ടർ റിപ്പോർട്ട് നൽകി. കുട്ടിയുടെ ഭാവി സംബന്ധിച്ച കാര്യമായതിനാൽ പ്രത്യേക കേസായി കണക്കിലെടുത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകുകയായിരുന്നു.
Comments