ബെംഗളൂരു: തടിയന്റവിട നസീറിനെ ജയിലിൽ നിന്ന് ബെംഗളുരു പോലീസ് കസ്റ്റഡിയിലെടുത്തു. ജയിലിൽവെച്ചും ഇയാൾ യുവാക്കളെ ഭീകരവാദികളാക്കി മാറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ബെംഗളുരുവിൽ നിന്ന് തീവ്രവാദബന്ധമുള്ള അഞ്ച് യുവാക്കളെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. ഭീകരാക്രമണം അടക്കം നടത്താൻ പദ്ധതിയിട്ട സംഘത്തെ തീവ്രവാദത്തിലേക്ക് ആകർഷിച്ചത് നസീർ ആണെന്നാണ് യുവാക്കൾ മൊഴി നൽകിയിരുന്നു. ഇവരെ നസീർ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധിപ്പിച്ചു നൽകിയതായും പോലീസ് കണ്ടെത്തി.
ബെംഗളുരു സെൻട്രൽ ജയിലിൽ വച്ച് ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തടിയൻറവിട നസീറാണെന്നും, ആക്രമണത്തിന്റെ പദ്ധതിയുടെ സൂത്രധാരൻ നസീറായിരുന്നെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. കർണാടക സ്വദേശികളായ സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
2008 ലെ ബെംഗളുരു സ്ഫോടനക്കേസിൽ പ്രതിയാണ് തടിയന്റവിട നസീർ. നിലവിൽ ഇയാൾ പരപ്പന അഗ്രഹാര ജയിലിലാണ്. 2017-ൽ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നപ്പോഴാണ് യുവാക്കൾ നസീറിനെ പരിചയപ്പെടുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് വരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും അടക്കം ശേഖരിച്ച് തുടങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. ഏഴ് തോക്കുകൾ, 45 വെടിയുണ്ടകൾ, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവ യുവാക്കളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
10 പേരടങ്ങുന്ന ഭീകരസംഘത്തിലെ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. ഒളിവിലുള്ള അഞ്ച് പേർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് ബെംഗളുരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ് വ്യക്തമാക്കി.
Comments