പിഎസ്‍സിയെ അട്ടിമറിച്ച് സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയനമത്തിന് പിൻവവാതിൽ ലിസ്റ്റ് തിരുകികയറ്റിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേയ്‌ക്ക് യുവമോർച്ച മാർച്ച് നടത്തി. കുട്ടംകുളം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷത വഹിച്ചു.
യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. നിരന്തരമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ക്രമക്കേട് നടത്തി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വഞ്ചിക്കുന്ന മന്ത്രി രാജി വെക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡൻ്റ് കൃപേഷ് ചെമ്മണ്ട, ആളൂർ മണ്ഡലം പ്രസിഡൻ്റ് സുബീഷ് പി എസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രിൻസിപ്പൽ നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നാണ് ആർ ബിന്ദുവിന്റെ വാദം. ആരോപണം അടിസ്ഥാന രഹിതമെന്നും അന്തിമ പട്ടിക ഒരിടത്തും തയ്യാറായിട്ടില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.
സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ന്യായീകരണം. തനിക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താൽപര്യമില്ലെന്നുമാണ് ഇടപെടൽ വ്യക്തമാക്കിയുള്ള വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെയുള്ള മന്ത്രിയുടെ പ്രതികരണം.
Comments