തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് ബീഡി വിറ്റ സംഭവത്തിൽ പ്രതിയായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒളിവിൽ. എറണാകുളം കാലടി സ്വദേശി എഎസ് അജുമോനാണ് ഒളിവിൽപോയത്. ഉദ്യോഗസ്ഥന്റെ ബാങ്ക് രേഖകൾ അടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 20-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ജോലികൾക്ക് ശേഷം തിരിച്ചെത്തിച്ച തടവുകാരുടെ പക്കൽ നിന്ന് ബീഡി പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ തടവുകാർ തന്നെയാണ് ഉദ്യോഗസ്ഥൻ ബീഡി നൽകിയ കാര്യം പറഞ്ഞത്. ഇത് കൂടാതെ സെല്ലുകൾക്ക് അടുത്ത് നിന്നും കിച്ചൻ ബ്ലോക്കിൽ നിന്നും കെട്ടുകണക്കിന് ബീഡിയും പുകയില ഉത്പന്നങ്ങളും കണ്ടുകിട്ടി.
തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ഗൂഗിൾ പേ മുഖേന പണം വാങ്ങിയാണ് നിരോധിത ലഹരി വസ്തുക്കൾ അടക്കം എത്തിച്ച് നൽകിയിരുന്നത്. തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്തതോടെയാണ് അജുമോൻ ഒളിവിൽ പോയത്. പ്രതിയുടെ ജാമ്യാപേക്ഷ തൃശൂർ സെഷൻ ജഡ്ജ് തള്ളി. കൂടാതെ ഗൂഗിൾ പേ ഇടപാടുകൾ സംബന്ധിച്ച് ബാങ്കുകളിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. തടവുകാരുടെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും ലഭ്യമാണ്.
Comments