തിരുവനന്തപുരം: പ്രിൻസിപ്പാൾ നിയമനം അട്ടിമറിച്ച് പിൻഗാമികളെ സൃഷ്ടിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കേരളത്തിലെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പാൾ നിയമന ലിസ്റ്റ് അട്ടിമറിച്ച് മന്ത്രി ആർ. ബിന്ദു തന്റെ പിൻഗാമികളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കേരളവർമ്മ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ മാത്രമായിരുന്ന ആർ. ബിന്ദു പ്രിൻസിപ്പാൾ കസേരയിലിരിക്കാൻ നടത്തിയ വഴിവിട്ട ശ്രമങ്ങൾ കേരളസമൂഹം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ കേരളത്തിലെ കോളേജുകളുടെ തലപ്പത്ത് യോഗ്യതയില്ലാത്തവരെ തിരുകികയറ്റി കോളേജുകളെ പാർട്ടി കൈപ്പിടിയിലാക്കാനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൈവിട്ട് വിദ്യാർത്ഥികൾ മറ്റ് സർവകൾശാലകളിലേക്ക് ചേക്കേറുകയാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കരകയറ്റാനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയ്‌ക്ക് ഊന്നൽ നൽകുമെന്ന പ്രഖ്യാപനവുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. എന്നൽ ഇപ്പോൾ സംസ്ഥാനത്തെ 16 സർവകലാശാലകളിൽ എട്ടെണ്ണത്തിനും സ്ഥിരം വൈസ് ചാൻസലർമാരില്ല. 66 സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 62-ലും സ്ഥിരം പ്രിൻസിപ്പാളുമാരുമില്ല. പ്രിൻസിപ്പാൾ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി മുമ്പാകെ വന്ന 110 അപേക്ഷകരിൽ സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയാണ് ഡിപിസി യോഗം അംഗീകരിച്ചത്.
പിഎസ്‌സി അംഗം ഉൾപ്പെട്ട സമിതി അംഗീകരിച്ച നിയമനത്തിനുള്ള അന്തിമ പട്ടിക വെറും കരട് പട്ടികയായി പ്രസിദ്ധീകരിക്കാനുള്ള വിചിത്ര നിർദേശമാണ് മന്ത്രി ആർ. ബിന്ദു ഫയലിൽ രേഖപ്പെടുത്തിയത്. യൂജിസി ചട്ടപ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച പട്ടിക നിലനിൽക്കെ അതിൽ നിന്ന് നിയമനം നടത്താതെ മറ്റൊരു സെലക്ഷൻ കമ്മിറ്റിയുണ്ടാക്കുന്ന നടപടി യുജിസി മാനദണ്ഡങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവുമാണ് മന്ത്രി നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ യാതൊരു യോഗ്യതയുമില്ല. ആർ. ബിന്ദു മന്ത്രിസ്ഥാനം രാജിവെച്ചൊഴിയണമെന്നും വരും ദിവസങ്ങളിൽ മന്ത്രിയുടെ രാജിവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും ശ്രീഹരി പറഞ്ഞു.
Comments