ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ യുഎസ് കോൺഗ്രസിലെ എട്ടംഗ സംഘവും. ചരിത്രമാകാൻ പോകുന്ന നിമിഷത്തെ അടയാളപ്പെടുത്താൻ യുഎസ് പ്രതിനിധി സംഘവും എത്തുമെന്ന് യുഎസ്-ഇന്ത്യ കോക്കസിന്റെ ഉപാദ്ധ്യക്ഷൻ റോ ഖന്ന വ്യക്തമാക്കി. സ്വാതന്ത്ര്യദിന പുലരിയിൽ ചെങ്കോട്ടയിലും രാജ്ഘട്ടിലും തങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടംഗ സംഘം പ്രധാനമന്ത്രിയും മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘം മുബൈയും ഹൈദരാബാദും സന്ദർശിക്കുമെന്നും വ്യാപാര-സിനിമാ മേഖലയിലുള്ളവരെ കാണുമെന്നും ഇന്ത്യൻ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ ലീഡർഷിപ്പ് കമ്മിറ്റിയിൽ സംസാരിക്കവേ കോൺഗ്രസ് അംഗമായ ഖന്ന പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. വ്യക്തികൾക്കും പാർട്ടികൾക്കുമപ്പുറമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് സംഘത്തിലെ പ്രതിനിധിയായ രാജ കൃഷ്ണമൂർത്തി പറഞ്ഞു.
രാജ്യത്തിന് ബൃഹത്തായ സംഭാവനകൾ നൽകിയ നിരവധി പേരെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ക്ഷണിച്ചിരിക്കുന്നത്. വിവിധ ഗ്രൂപ്പുകളിലായി 800-ലധികം ആളുകളാകും ആഘോഷത്തിൽ പങ്കെടുക്കുക. അമൃത് സരോവർ, ഹർ ഘർ ജൽ, പിഎം ശ്രം യോഗി മന്ധൻ, സെൻട്രൽ വിസ്ത, പിഎം കിസാൻ, പിഎം വികാസ് തുടങ്ങി നിരവധി സർക്കാർ പദ്ധതികളുമായി ബന്ധമുള്ള 50 നിർമാണ തൊഴിലാളികളെ കേന്ദ്രം ക്ഷണിച്ചു. 50 നഴ്സുമാർ, 50 മത്സ്യത്തൊഴിലാളികൾ, 50 ഖാദി തൊഴിലാളികൾ, 50 പ്രൈമറി സ്‌കൂൾ അദ്ധ്യാപകർ, വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 301 സർപഞ്ചുമാർ എന്നിവരെയും ‘വിശിഷ്ട അതിഥികളായി’ ക്ഷണിച്ചിട്ടുണ്ട്.
Comments