ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിരികെ വന്നാലും മുന്നണിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി. മുതിർന്ന ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയാണ് പാർട്ടി നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. നിതീഷ് ഒരു ബാദ്ധ്യതയാണെന്നും അദ്ദേഹത്തിന്റെ സ്വീകാര്യത അവസാനിച്ചതായും സുശീൽ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിനായി ഇറങ്ങിയതിനാൽ മാത്രമാണ് അന്ന് മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയുവിന് 44 സീറ്റുകൾ ലഭിച്ചത്. ഇനി അത്തരത്തിലൊരു സാഹചര്യം ഉണ്ടാകില്ലെന്നും സുശീൽ കുമാർ മോദി വ്യക്തമാക്കി.
നിതീഷ് മുന്നണിയിലേക്ക് തിരികെ വന്നാൽ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി (എ) നേതാവുമായ രാംദാസ് ആത്വലെ അഭിപ്രായപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്. ആത്വലെ മുന്നണിയുടെ വക്താവല്ലെന്നും അദ്ദേഹം വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും സുശീൽ കുമാർ പറഞ്ഞു. നിതീഷിനെ ഇനി എൻഡിഎയുടെ ഭാഗമാക്കേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 നിയമസഭ തിരെഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തോടൊപ്പം ചേർന്നായിരുന്നു ജെഡിയു തിരെഞ്ഞെടുപ്പ് നേരിട്ടത്. തിരെഞ്ഞെടുപ്പിൽ ബിജെപി 73 സീറ്റുകളും ജെഡിയു 44 സീറ്റുകളും നേടി. കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടും ബിജെപി മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകുകയായിരുന്നു. 2022 ൽ ജെഡിയു മറുകണ്ടം ചാടുകയും കോൺഗ്രസ്, ആർജെഡി കക്ഷികളെ കൂട്ടി സർക്കാർ രൂപീകരിക്കുകയുമായിരുന്നു.
Comments