മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന ഐ.ജി ലക്ഷമണിന്റെ വെളിപ്പെടുത്തൽ ശരി വയ്‌ക്കുന്നതാണ് അടുത്തിടെ നടന്ന പോലീസ് ഇടപെടലുകൾ. പ്രതിപക്ഷ നേതാവിനും മാദ്ധ്യമ പ്രവർത്തകർക്കും മൈക്ക് സെറ്റിനുമെതിരേ വരെയെടുത്ത കേസുകൾ ഇതിനുദാഹരണങ്ങളാണ്. ഓഫീസ് ഭരിക്കുന്നത് മുഖ്യമന്തിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് ഐ.ജിയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന പോലീസ് ഐ ജി ലക്ഷമണിന്റെ ഹൈക്കോടതിയിലെ ഹർജി ഗൗരവതരമാണ്. ഈ ഗൂഢസംഘം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും , ഒത്തുതീർപ്പുകൾ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഐ. ജി ലക്ഷ്മൺ ഹർജിയിൽ വ്യക്തമാക്കിയത്.
പുരാവസ്തു തട്ടിപ്പിൽ, കേസിൽ നിന്നും ഒഴിവാക്കാനുള്ള ലക്ഷ്മണിന്റെ വാദങ്ങൾക്കപ്പുറം തെളിവുകൾ ഉണ്ടോയെന്ന പരിശോധിക്കേണ്ടതുണ്ട്. പക്ഷേ പ്രതിപക്ഷം ഉൾപ്പെടെ കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഇടപെടലിനെ കുറിച്ച് ആക്ഷേപം ഉയർത്തുന്ന ഘട്ടത്തിലാണ് സർക്കാരിനു കീഴിലെ ട്രെയിനിങ് ഐ ജി യുടെ തന്നെ വെളിപ്പെടുത്തൽ. നേരത്തെ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിന്റെ വാർത്ത സമ്മേളനത്തിനു പിന്നാലെ സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടു പോയെന്ന ആരോപണം വന്നപ്പോൾ തന്നെ ഈ അധികാര കേന്ദ്രത്തെ കുറിച്ച് ചർച്ചകൾ ഉയർന്നിരുന്നു.
സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെയും മാദ്ധ്യമങ്ങൾക്കെതിരെയും ഗൂഢാലോചന കേസുകൾ, കെ. സുധാകരന്റെ അറസ്റ്റ് , വി.ഡി. സതീശനെതിരായ കേസ് എന്നിവയിൽ ഈ അധികാര കേന്ദം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കി. ഒടുവിലത്തെ മൈക്ക് കേസിലും ഇതേ ആരോപണം ഉയർന്നു കേട്ടിരുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെയും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേ സമയം പുതിയ വെളിപ്പെടുത്തലിൽ സമ്മർദ്ദത്തിലായ ലക്ഷ്മണക്കെതിരെ നടപടി കടുപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഉടൻ ലക്ഷ്മണയുടെ മൊഴിയെടുക്കും. സർവീസിലിരിക്കെ ക്രിമിനൽ കേസിൽ പെട്ടതിൽ സസ്പെൻഷൻ നടപടികളും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.















