സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് പിവി സിന്ധു പുറത്ത്. 2023ൽ സിന്ധു പുറത്താകുന്ന ഏഴാമത്തെ ടൂർണമെന്റാണിത്. അമേരിക്കയുടെ ബെയ്വൻ സാങിനോടായിരുന്നു പി വി സിന്ധു തോൽവിയേറ്റുവാങ്ങിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. ആദ്യ ഗെയിമിൽ വിജയിച്ച ബെയ്വൻ രണ്ടാം ഗെയിമിലും സിന്ധുവിന് വെല്ലുവിളി ഉയർത്തി. എന്നാൽ സിന്ധു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. സ്‌കോർ 13-21, 17-21.
ആദ്യമായാണ് മൂന്ന് വർഷത്തിനിടെ സിന്ധുവും ബെയ്‌വാനും നേർക്കുനേർ വരുന്നത്. ഇരുവരും പരസ്പരം 10 തവണ ഏറ്റുമുട്ടിയതിൽ സിന്ധുവിനൊപ്പമായിരുന്നു ആറുതവണെയും വിജയം. പക്ഷേ ഇത്തവണ മത്സരം വെറും 39 മിനിറ്റിൽ അവസാനിച്ചു. രണ്ടാം ഗെയിമിൽ 16-16 എന്ന് സ്‌കോർ സമനിലയിൽ എത്തിച്ചത് മാത്രമായിരുന്നു സിന്ധുവിന്റെ നേട്ടം.
ആദ്യ റൗണ്ടിൽ അഷ്മിത ചാലിയയെയും പ്രീക്വാർട്ടറിൽ ആകർഷി കശ്യാപിനെയും കീഴടക്കിയായിരുന്നു സിന്ധു ക്വാർട്ടറിലെത്തിയത്. ഈ വർഷത്തെ ഏഴ് ടൂർണമെന്റുകളിൽ സിന്ധു ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. ആഗസ്റ്റ് 21 ന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിക്കാനിരിക്കെ സിന്ധുവിന്റെ ഫോം ഇന്ത്യയ്‌ക്ക് ആശങ്കയാണ്.
Comments