നുഹ് ; വിഎച്ച്പി ജാഥയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പങ്കാളികളായ 250 ബംഗ്ലാദേശി ക്രിമിനലുകളുടെ അനധികൃത താമസസ്ഥലങ്ങൾ പൊളിച്ചു മാറ്റി ഹരിയാന സർക്കാർ. അക്രമബാധിതമായ നുഹ് മേഖലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ടൗരുവിലാണ് ഈ കുടിയേറ്റക്കാർ അനധികൃത നിർമ്മാണങ്ങൾ നടത്തിയിരുന്നത് .
സർക്കാർ ഭൂമി കയ്യേറിയായിരുന്നു താമസസ്ഥലം നിർമ്മിച്ചിരുന്നത് . ഇതാണ് പൊളിച്ചു നീക്കിയത്. ഈ നീക്കം കലാപകാരികൾക്കെതിരെയുള്ള ശക്തമായ നടപടിയായാണ് കണക്കാക്കപ്പെടുന്നത് . ആക്രമണത്തിൽ കുടിയേറ്റക്കാർക്ക് പങ്കുണ്ടെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും നേരത്തേ വ്യക്തമാക്കിയിരുന്നു.
മുമ്പ് അസമിൽ താമസിച്ചിരുന്നവരാണ് പിന്നീട് നുഹ് ജില്ലയിലെ ടൗറു പട്ടണത്തിലേയ്‌ക്ക് വന്നത് . മുഹമ്മദ്പൂർ റോഡിൽ വാർഡ് നമ്പർ ഒന്നിലെ ഹരിയാന അർബൻ അതോറിറ്റിയുടെ ഭൂമിയിലാണ് ഇവർ താമസിച്ചിരുന്നത് .
ഏകദേശം ഒരേക്കർ സ്ഥലത്ത് 250 ലധികം വീടുകൾ ഇവർ നിർമ്മിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും കനത്ത സുരക്ഷയ്‌ക്കിടയിലായിരുന്നു നടപടി. പൊളിക്കുന്ന സമയത്ത് വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
വിഎച്ച്പി ജാഥയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്നവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു .യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് മാതൃകയിൽ ഹരിയാനയിലും സമാനമായ ബുൾഡോസർ നടപടിയുണ്ടാകുമെന്ന് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
Comments