ഭുവനേശ്വർ: ഒഡിഷയിൽ കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ നവീൻ പട്‌നായിക്കിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദുരന്ത നിവാരണത്തിന് നൂതനമായ രീതികളാണ് ഒഡീഷ സ്വീകരിക്കുന്നതെന്നും അതുകൊണ്ട് രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമായി ഒഡിഷ മാറിയെന്നും അമിത് ഷാ പ്രശംസിച്ചു. ഭുവനേശ്വറിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകരരെ വെരോടെ പിഴുതെറിയാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കമ്യൂണിസ്റ്റ് ഭീകരരെ നേരിടാൻ മുഖ്യമന്ത്രി പട്‌നായിക്കും ഒഡിഷ സർക്കാരും കേന്ദ്ര സർക്കാരിനെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. തുടർച്ചയായി അഞ്ച് തവണ നവീൻ പട്‌നായിക് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രിയ നേതാവാണദ്ദേഹം. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങൾക്കും മാവോയിസ്റ്റ് ആക്രമണങ്ങൾക്കും കുറവുണ്ടായതിന് ബിജെഡി സർക്കാർ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2015-2019 കാലയളവിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും ഗണ്യമായ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്രമന്ത്രി അമിത് ഷാ ഒഡിഷയിലെത്തിയത്. ഗോപിനാഥ് ബൊർദോലോയിയുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് പരിപാടി ആരംഭിച്ചത്. ഭുവനേശ്വറിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ഒഡിഷ മന്ത്രി പ്രഫുല്ല കുമാർ മല്ലിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments