പാലക്കാട്: പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് പാർട്ടി പദവിയിൽ നിന്ന് മുഹമ്മദ് മുഹസിൻ എം എൽ എയെ തരംതാഴ്ത്തിയത്. തരംതാഴ്ത്തലിൽ പ്രതിഷേധിച്ച് എംഎൽഎ രാജിയും വെച്ചിരുന്നു. ഇന്നലെ നടന്ന യോഗത്തിൽ രാജിയുമായി ബന്ധപ്പെട്ട് പാർട്ടി വിശദീകരണം തേടിയിരുന്നു. എന്നാൽ, ജില്ലാ നേതൃത്വത്തിന് മുഹമ്മദ് മുഹസിൻ മറുപടി നൽകിയില്ല. പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാത്തത് പക്വത കുറവും ധിക്കാരവും കൊണ്ടാണെന്ന് ജില്ലാ കൗൺസിലിൽ വിമർശനമുയർന്നു. വിവാദങ്ങൾക്കിടെ ജില്ലാ കൗൺസിൽ യോഗത്തിൽ നിന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ വിട്ടുനിന്നു.
നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗൺസിൽ അംഗം സീമ കൊങ്ങശ്ശേരിയടക്കമുളള 11 മണ്ഡലം- ലോക്കൽ കമ്മിറ്റി നേതാക്കളും രാജി വച്ചു. രാജിവെച്ചവർ ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകിയില്ല. ജില്ലാ നേതൃയോഗം 11 പേരുടെ രാജി അംഗീകരിച്ചു. ഇവർക്കെതിരെയും നടപടി ഉണ്ടായേക്കും.
വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് എംഎൽഎയെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിന് പുറമെ പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷിനെയും പട്ടാമ്പിക്കാരനായ ജില്ലാ കമ്മിറ്റിയംഗം കൊടിയിൽ രാമകൃഷ്ണനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തിരുന്നു. ഇതാണ് കടുത്ത പ്രതിഷേധവുമായി പരസ്യ പോരിനിറങ്ങാൻ മറുവിഭാഗത്തെ പ്രേരിപ്പിച്ചത്.
Comments