തിരുവനന്തപുരം: സൗദി അറേബ്യയിലെ ബാങ്കുവിളിയുമായി ബന്ധപ്പെട്ട തന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ തിരുത്തി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
കടുത്ത സൈബർ ആക്രമണം നേരിട്ടതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ തിരുത്തിപ്പറച്ചിൽ. പ്രസംഗത്തിലെ ഭാഗങ്ങൾ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ചിലർ പ്രചരിപ്പിക്കുന്നതാണെന്നും ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സജി ചെറിയാന്റെ അഭ്യർത്ഥന.
മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രസംഗം പ്രചരിപ്പിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നതായും സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.
സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് തനിക്ക് അത്ഭുതമായി തോന്നിയെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം. താൻ പോയ ഒരിടത്തും ബാങ്കുവിളി കേൾക്കാൻ സാധിച്ചില്ല. സംഭവം തിരക്കിയപ്പോൾ പള്ളിക്ക് പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നാണ് അറിയാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. യുഎഇയിലെ അൽഐൻ മലയാളി സമാജത്തിന്റെ പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
സൗദിയിലെത്തിയപ്പോൾ അവിടെയെല്ലാം എക്സ്ട്രീമിസ്റ്റുകൾ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. ചുറ്റും പള്ളികളും ഉണ്ടായിരുന്നു. സംഭവം അടുത്തുള്ള ഒരാളോട് തിരക്കിയപ്പോഴാണ് തനിക്ക് വിവരം അറിയാൻ സാധിച്ചത്, ബാങ്കുവിളി പുറത്തുകേട്ടാൽ അവൻ വിവരമറിയും. പബ്ലിക് ന്യൂയിസൻസാണ്. അവിടുത്തെ ക്രിസ്ത്യൻ പള്ളിയുടെ അടുത്തുകൂടി പോയപ്പോഴും ഒരു മൈക്ക് പോലും പുറത്തുകാണാൻ സാധിച്ചില്ല. ഇവിടെയാണെങ്കിൽ പത്ത് മൈക്കും കെട്ടിവെച്ച് ദൈവത്തെ ഇറക്കി നാടുനീളെ വിടുതൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് മന്ത്രി നേരിട്ടത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ മന്ത്രിയെ പരിഹസിച്ച് നിരവധി പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടു. മുസ്ലീം സമുദായം തനിക്കെതിരെ ഒന്നടങ്കം തിരിഞ്ഞു എന്ന ധാരണയിലാണ് മന്ത്രിയുടെ ഇപ്പോഴത്തെ മാറ്റിപ്പറച്ചിൽ.
Comments