ഓരോ ചുവടും ശ്രദ്ധയോടെ വച്ച് അമർനാഥ് ദർശനം എന്ന ലക്ഷ്യവുമായി മുന്നേറുകയാണ്. അനന്തമായി നീളുന്ന കയറ്റം കാണുമ്പോൾ മനസ്സിൽ ഭീതി തോന്നും. വീതി കുറഞ്ഞ വഴി തിങ്ങി നിറഞ്ഞ് ഒഴുകുന്ന ജനക്കൂട്ടവും ഒപ്പം കുതിരകളും കുതിരക്കാരും യാത്രയുടെ വേഗത വീണ്ടും വീണ്ടും കുറച്ചു കൊണ്ടിരുന്നു. വഴിയിൽ ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ സിംഗിൾ ലൈൻ എന്നാവർത്തിച്ചു കൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ട്. മുകളിൽ നിന്നും കല്ലു വീഴാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വിശ്രമിക്കുന്നവർക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്. ഇപ്പോൾ കടന്നു പോകുന്ന മലനിരകളിൽ സ്ലേറ്റ് കല്ലു പോലെയുള്ള കല്ലുകളാണ് കാണുന്നത്. അത് വലിയ കഷണങ്ങളായും ഉമി പോലെ പൊടിഞ്ഞും താഴേക്ക് ഇടിഞ്ഞു മറിഞ്ഞു കിടക്കുന്നതു കാണാം.
ചിലയിടങ്ങളിൽ നദികളിൽ കാണും പോലെ ഉരുളൻ പാറകൾ കാണാം. അതിനിടയിലെ മണ്ണും ലൂസാണ്. എന്തായിരിക്കും ഇതിന്റെ പിന്നിലെ രഹസ്യമെന്ന എന്റെ അന്വേഷണത്തിന് ലഭിച്ച ഉത്തരം രസകരമായിരുന്നു. ഏഷ്യാ വൻകരയിലേക്ക് ഇന്ത്യ ഉപഭൂഖണ്ഡമെന്ന് ഇന്നറിയപ്പെടുന്ന ഭാഗം ഇടിച്ചു കയറിയതാണത്രേ. ആ ഇടിയുടെ ആഘാതത്തിൽ ഉയർന്നു വന്നതാണത്രേ ഹിമാലയ മലനിരകൾ. അന്ന് നദിയായിരുന്ന ഭാഗമൊക്കെ കുന്നായി മാറിയപ്പോൾ ഉരുളൻ കല്ലുകൾ നിറഞ്ഞ ഭാഗങ്ങൾ കാണുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഇന്നും ഇതിന്റെ പിന്തുടർച്ചയായി പല പ്രതിഭാസങ്ങളും ഭൂമിയിലാകെ നടന്നു കൊണ്ടിരിക്കുകയാണ്. ഭൂചലനം, സുനാമി തുടങ്ങിയ പ്രാപഞ്ചിക പ്രതിഭാസങ്ങൾക്ക് ഉത്തരം തേടി നാം അലയുമ്പോഴും “മനുഷ്യാ നീ എത്ര നിസ്സാരനാണെന്ന പ്രകൃത്യംബയുടെ ചോദ്യം” നമ്മുടെ കർണ്ണപുടങ്ങളിൽ പതിയുന്നില്ല. അഹങ്കാരത്തോടെ പ്രകൃതിയെ വരുതിയിലാക്കിയെന്ന മിഥ്യാഭിമാനത്തോടെ നാം വിജയപതാക പാറിക്കുകയാണ്.
നാമിങ്ങറിയുവതല്പം ഓമനേ എല്ലാം ഈശ്വര സങ്കല്പം എന്ന് കവി പാടിയത് കൂടി ഓർക്കുക.അതോടൊപ്പം ആധുനിക മനുഷ്യൻ വരുത്തി വയ്‌ക്കുന്ന അപകടകരമായ പ്രവൃത്തികൾ പ്രകൃതിയെ താറുമാറാക്കുകയാണ്. ഖനനവും, ഡാമുകളുടെ നിർമ്മാണവും, ആണവ പരീക്ഷണങ്ങളുമൊക്കെ പ്രകൃതിയിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെപ്പറ്റി നാം അജ്ഞത നടിക്കുമ്പാേഴാണ് ഭൗമാന്തർഭാഗത്തെ ഇത്തരം നാടകങ്ങൾ നാമറിയാതെ നടന്നു കൊണ്ടിരിക്കുന്നത്.
മനുഷ്യാ നിന്നെക്കൊണ്ടു തോറ്റു എന്നു തോന്നിയാൽ മുച്ചൂടും നശിപ്പിച്ചു കൊണ്ട് നെെമത്തിക പ്രളയമോ അഗ്നി വർഷമോ ആയി പ്രകൃതി തിരിച്ചടിച്ചേക്കാമെന്ന് ഓർത്താൽ എല്ലാവർക്കും നന്ന്.കല്ലു വീഴാൻ സാദ്ധ്യതയില്ലാത്ത സ്ഥലങ്ങളിൽ മഞ്ഞയോ നീലയോ നിറത്തിലുള്ള പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചു കെട്ടി കുപ്പിയിലടച്ച ജ്യൂസുകളും പായ്‌ക്ക് ചെയ്ത ലഘുഭക്ഷണ പദാർത്ഥങ്ങളും വിൽക്കുന്നവരെ കാണാം. ഈ മല മുകളിൽ അന്നം തേടി എത്തുന്ന ഇവർ വില അല്പം കൂടുതൽ വാങ്ങിയാലും യാത്രികർക്ക് ലഭിക്കുന്ന സേവനം വലുതാണ്. ഒരു സ്ഥലത്ത് നാരങ്ങ വെള്ളം വിൽക്കുന്നതു കണ്ടു. ധാരാളം വെള്ളത്തിൽ ഒന്നു രണ്ടു നാരങ്ങ പിഴിഞ്ഞ വെള്ളമാണെന്നറിയാമെങ്കിലും ഞങ്ങൾ ഓരോ ഗ്ലാസ് കുടിച്ചു. (വൈറ്റമിൻ സി അടങ്ങിയ നാരങ്ങ നിത്യേന ശീലമാക്കേണ്ടത്.) ആപ്പിളെന്ന് തോന്നിക്കുന്ന പഴങ്ങളുമായി ഒരു സാധു മനുഷ്യൻ വഴിയരികിൽ ഇരിക്കുന്നു. 4 എണ്ണം 20 രൂപ. വാങ്ങിയപ്പോൾ 5 എണ്ണം തന്നു. 20 രൂപയ്‌ക്ക് കൂടി വാങ്ങിക്കഴിച്ചു കൊണ്ട് യാത്ര തുടങ്ങി.
അപ്പോഴും അങ്ങു ദൂരെ മുകളിലായി ഉറുമ്പിനു സമാനമായി ആളുകളെ കാണാം. ഇവർ ദൂരത്തിന്റെ കാര്യത്തിൽ കള്ളം പറയുകയാണെന്നായി എന്റെ സഹയാത്രികർ. സത്യത്തിൽ ശരീരം ക്ഷീണിക്കുമ്പോൾ ദൂരം ഏറെയാണെന്ന് തോന്നുന്നതാണ്. തിരക്ക് അങ്ങനെ തുടരുകയാണ്. Single Line എന്ന പട്ടാളക്കാരുടെ വിളി ഏറ്റെടുത്ത് ചില മിടുക്കന്മാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്ത് കടന്നു പോകുന്നുണ്ട്. കളളനെ പിന്നാലെ ഓടുമ്പോൾ കള്ളൻ തന്നെ കള്ളൻ കള്ളൻ എന്നു വിളിച്ച് ഓടി രക്ഷപ്പെടുംപോലെയാണ് ഇവർ ചെയ്യുന്നത്.
പെട്ടെന്ന് ഒരു വളവു തിരിഞ്ഞതും അമർനാഥിന്റെ ആദ്യ ദർശനം എന്ന ബോർഡു കണ്ടു. എന്റെ സഹയാത്രികർക്ക് സന്തോഷമായി.
ചുവന്ന കൊടിതോരണങ്ങളാൽ അലങ്കരിക്കപ്പെട്ട മഞ്ഞയും വെള്ളയും കലർന്ന വലിയ ഗുഹാ കവാടമാണ് അവിടെ കണ്ടത്. അതോടെ എല്ലാവരും ഉഷാറായി. ബംബം ബോലെ വിളികൾ ഉച്ചത്തിലായി. കണ്ടാൽ ഇതാ എത്തിപ്പോയി എന്ന് നമുക്കു തോന്നുമെങ്കിലും അവിടെ എത്താൻ 2 മണിക്കൂറെങ്കിലും എടുക്കുമെന്ന് എനിക്കറിയാം. സഹയാത്രികരുടെ മനസ്സ് മടുപ്പിക്കാതെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഞങ്ങൾ മുന്നേറി. കുത്തിറക്കവും ചെറിയ കയറ്റവുമായി വഴി നീണ്ടു കിടക്കുകയാണ്. പാറകൾ ഇതു വരെ കണ്ടതു പോലെയല്ല. കുറച്ചുറപ്പുള്ള പാറകളാണ്. പാതയെ കീറി മുറിച്ചു കൊണ്ട് ഹിമാനിയിൽ നിന്നും പ്രവഹിക്കുന്ന ജലപാതം താഴേക്കു പതിക്കുകയാണ്. അതിനെ കുറുകെ കടക്കാൻ ഒരു ഇരുമ്പു പാലം ഉണ്ട്. ശക്തമായ വെള്ളച്ചാട്ടത്തിൽ നിന്നും തെറിക്കുന്ന ജലകണങ്ങൾ യാത്രികരെ നനയ്‌ക്കാതിരിക്കാനായി പച്ച നിറത്തിലുള്ള ടാർപ്പായ കെട്ടിയിട്ടുണ്ട്. പാലത്തിന്റെ ഇരുപുറത്തും പട്ടാളക്കാർ നിന്ന് വിസിലടിച്ച് യാത്രികരെ നിയന്ത്രിക്കുന്നുണ്ട്. വഴിയിൽ പലയിടത്തും വീണു കിടക്കുന്ന മണ്ണു കലർന്ന മഞ്ഞ് വെട്ടി നീക്കിയാണ് വഴിയുണ്ടാക്കിയിരിക്കുന്നത്. യാത്രികർ മഞ്ഞിൽ വടി കൊണ്ടു കുത്തിയും കൈയ്യിൽ വാരിയും മഞ്ഞിനെ ആസ്വദിക്കുന്നുണ്ട്. ഇങ്ങനെയുള്ള പല ഹിമാനികളും കടന്നു പോകുമ്പോൾ ഇരു വശത്തേയും കൂറ്റൻ മലനിരകളുടെ ശിരസിൽ മഞ്ഞ് ഉറഞ്ഞ് നിൽക്കുന്നതും നീരൊഴുക്കുകൾ ഫ്രീസായി നിൽക്കുന്നതും കാണാം. സമയം പ്രവചിക്കാൻ സാദ്ധ്യമാകും വിധമാണ് കാലാവസ്ഥ . മഴയുടെ സൂചനയില്ലെങ്കിലും സുഖകരമായ മൂടിക്കെട്ടിയ അന്തരീക്ഷം കാരണം വെയിലിന്റെ കാഠിന്യമില്ല. തോളിൽ ക്കിടക്കുന്ന ബാക്ക് പാക്ക് നല്ല വേദന തരുന്നുണ്ട്. തുടക്കത്തിൽ തീരെ ഭാരമില്ലെന്നു തോന്നിയ ബാഗിന്റെ ഭാരം ഇപ്പോൾ ഏറിയതായി തോന്നുന്നു. ഒരു തൂവൽ പോലും കയ്യിലുണ്ടെങ്കിൽ അതിനും ഭാരം ഏറിയതായി നമുക്കു തോന്നാം. പരിചയമില്ലാത്ത ഈ തോൾ ബാഗ് മാത്രമാണ് എനിക്ക് വലിയ പ്രയാസമുണ്ടാക്കിയത്. ഒഴിവാക്കാനാവാത്ത വേദന ആസ്വദിച്ചും ബാഗിനെ ഇരു കൈകളാലും ഉയർത്തിയും സ്ഥാനമാറ്റം വരുത്തിയും യാത്ര തുടർന്നു. ഇരിക്കാൻ സൗകര്യം കിട്ടിയേടത്തൊക്കെ ഇരുന്നും അവസരം കിട്ടിയാൽ ബാഗിന്റെ പുറത്തേക്കു തന്നെ കിടന്നും ക്ഷീണം തീർക്കുന്നുണ്ട്. ഇതിനിടയിൽ കുതിരപ്പുറത്തെ യാത്രികരുടെ വഴി തിരിച്ചു വിട്ടിരുന്നു. അതോടെ തിരക്കിന് കുറച്ച് അയവു വന്നു. പ്രസാദം വിൽക്കുന്ന കടകളും കാണാനുണ്ട്. ഉണക്കപ്പഴങ്ങൾ പേപ്പർപാത്രത്തിൽ നിറച്ച് ട്രാൻസ്പേരൻ്റായ മഞ്ഞപ്ലാസ്റ്റിക്ക് കൊണ്ട് മൂടിയതാണ് പ്രസാദം എന്നു പറഞ്ഞ് നൽകുന്നത്.
യാത്രയുടെ തുടക്കം മുതൽ ഹുങ്കാരം മുഴക്കിക്കൊണ്ട് രണ്ടു ഹെലികോപ്ടറുൾ പറക്കുന്നുണ്ടായിരിന്നു. മലമുകളിൽ നിൽക്കുമ്പോൾ താഴെക്കൂടി പറന്നിരുന്നവ ഇപ്പോൾ ഞങ്ങൾക്ക് സമാന്തരമായാണ് സഞ്ചരിക്കുന്നത്. എന്നു മാത്രമല്ല തൊട്ടടുത്തെവിടെയോ ലാൻറ് ചെയ്യുന്നുമുണ്ട്. അതിനർത്ഥം ഏതാനും കിലോമീറ്ററുകൾ കൂടി നടന്നാൽ പഞ്ച തരണി എത്തുമെന്നാണ്. ഇതിനിടയിൽ മുൻ യാത്രികർ തന്ന വിവരമനുസരിച്ച് ഗുഹാക്ഷേത്രത്തിന് സമീപം ഡ്യൂട്ടി ചെയ്യുന്ന പട്ടാള ഉദ്യോസ്ഥരെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. മോശം നെറ്റുവർക്കു കാരണം മിക്കപ്പോഴും സംസാരം മുറിഞ്ഞു പോകും. എങ്കിലും വോയ്സ് മെസേജു വഴിയും മറ്റും ശ്രമം തുടർന്നു. നിഖിൽ എന്ന കോഴിക്കോട്ടുകാരനായ ജവാൻ മെസേജുകളിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
മഞ്ഞിൽ വെട്ടിയ പടികൾ കടന്നും ഭീമൻ ഗ്ലേഷികളുടെ രാക്ഷസീയ രൂപം കണ്ട് അത്ഭുതം കൂറിയും കാൽ തെറ്റി താഴേക്കു പതിച്ചാൽ ഉണ്ടാകുന്ന സ്ഥിതിയോർത്ത് ചഞ്ചലമായ ചിത്തത്തോടും ഇതിന്റെയെല്ലാം സൃഷ്ടികർത്താവായ പരമേശ്വരനെ മനസ്സിൽ സ്മരിച്ചു കൊണ്ടും ഞങ്ങൾ സാവധാനം മുന്നേറുകയാണ്.
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/
Comments