തിരുവനന്തപുരം: മകൾക്ക് നേരെയുള്ള ശല്യം ചോദ്യം ചെയ്തതിന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ പിതാവ് രാജേന്ദ്രൻ. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രതി ഒറ്റയ്‌ക്കല്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. പ്രതിയായ കിച്ചു നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് പിതാവിന്റെ വെളിപ്പെടുത്തൽ. പ്രതി പ്രദേശത്ത് ഗുണ്ടാ സംഘമുണ്ടാക്കി കഞ്ചാവ് വിൽപ്പനയും അക്രമ പ്രവർത്തനങ്ങളും നടത്തുന്നയാളാണെന്നും ഈ സംഘം മകളെ പല തവണ ബൈക്കിൽ പിന്നാലെ എത്തി ശല്യം ചെയ്തിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.
ഗുണ്ടാ സംഘങ്ങളെ ഭയന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം നടക്കുന്നത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെയാണ് യുവാവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. ജനലിലൂടെ രാജേന്ദ്രന്റെ മുറിയിലേക്ക് പാമ്പിനെ കിച്ചു എറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ കിച്ചു എന്ന ഗുണ്ട് റാവുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടാക്കട പോലീസ് കേസെടുത്തിട്ടുണ്ട്.
മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമാണ് കൊലപാതക ശ്രമത്തിനുള്ള കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകിട്ടുണ്ട്. രാജേന്ദ്രന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജേന്ദ്രനെ കൊല്ലാൻ കിച്ചു ശ്രമിച്ചതെന്ന് പോലീസും വ്യക്തമാക്കി. ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് സംഭവം രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കിച്ചു പാമ്പിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നിട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments