ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഓരോ വീട്ടിലും ത്രിവർണ പതാക എന്ന ആശയത്തിൽ ആരംഭിച്ച ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ ഈ വർഷവും തുടരും. ഇതിന്റെ പ്രചരണത്തിനായി രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥരും അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
ഓഗസ്റ്റ് 13-ന് ത്രിവർണ പതാകയ്‌ക്കൊപ്പമുള്ള സെൽഫി എടുത്ത് പോർട്ടലിൽ പോസ്റ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. സാംസ്‌കാരിക മന്ത്രാലയം എല്ലാ മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ നടത്തുക.പൗരന്മാരിൽ ദേശസ്‌നേഹത്തിന്റെ വികാരങ്ങൾ വളർത്തുക, രാഷ്‌ട്രത്തിന്റെ സൃഷ്ടിയിൽ സംഭാവന ചെയ്തവരെ ഓർമ്മിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട്, ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ ആരംഭിച്ചത്.
ഒരു രാഷ്‌ട്രമെന്ന നിലയിൽ, പതാക വീടുകളിൽ ഉയർത്തുന്നത് തിരംഗയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പ്രതീകമാണ്. രാഷ്‌ട്രനിർമ്മാണത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ മൂർത്തീഭാവമായും ഇത് മാറുന്നു. ജനഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തുകയും ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പിന്നിലെ ആശയമെന്ന് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നു. പൗരന്മാർക്ക് വളരെ എളുപ്പത്തിൽ ത്രിവർണ പതാക വാങ്ങുന്നതിനായി പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് സൗകര്യമേർപ്പെടുത്തിയിരുന്നു. ഇത്തവണയും അത് തുടരും.
Comments