കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കേസിൽ പരാതിക്കാരൻ എം വി സുരേഷിന്റെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തി. 125 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. ക്രമക്കേട് തെളിയിക്കുന്ന രേഖകൾ ഇഡിക്ക് കൈമാറിയതായും, കേസിൽ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരൻ എം വി സുരേഷ് പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 2021 ഓഗസ്റ്റിലായിരുന്നു ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആദ്യ ഘട്ട പ്രതിപ്പട്ടികയിലുണ്ടായിരുന്ന അഞ്ച് പേരാണ് ഇഡിയുടെ പ്രതിപ്പട്ടികയിലുമുള്ളത്. 300 കോടിയിലധികം രൂപയുടെ ക്രമക്കേടും, 125 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയ കേസിൽ ബാങ്കിലും, പ്രതികളുടെ വീടുകളിലും ഇഡി റെയ്ഡുകൾ നടന്നിരുന്നു.
പരാതിക്കാരനായ എം വി സുരേഷിൽ നിന്നും നിരവധി തവണ മൊഴിയെടുത്ത ഇഡി സി പി എം തൃശൂർ ജില്ലാ മുൻ സെക്രട്ടറിയേറ്റംഗം സി കെ ചന്ദ്രനെയും ചോദ്യം ചെയ്തു. അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുൻപായാണ് വീണ്ടും പരാതിക്കാരനായ എം വി സുരേഷിന്റെ മൊഴിയെടുത്തത്.
നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്ത പണം കള്ളപ്പണമായി വസ്തുവിലും, വ്യവസായ പദ്ധതികളിലും മുടക്കുകയും വിദേശത്തേക്ക് കടത്തുകയും ചെയ്തതായാണ് ഇഡിയുടെ കണ്ടെത്തൽ. പാർട്ടി ഫണ്ടുകളായും പണം കൈമാറി.സി പി എം പ്രദേശിക നേതാക്കളടക്കം ഉൾപ്പെട്ടതാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്.
Comments