കഴിഞ്ഞ ആഴ്ച മുതൽ പെറുവിലെ ഗ്രാമവാസികൾ ഏറെ ആശങ്കാകുലരാണ്. ഏതാനും അന്യഗ്രഹജീവികൾ അവരെ ശല്യം ചെയ്യുന്നുണ്ടെന്നാണ് അവിടുത്തെ ഗ്രാമവാസികളുടെ പരാതി. ഏഴ് അടി ഉയരമുള്ള, പറക്കാൻ കഴിയുന്ന, ഭീമാകാരമായ മുഖമുള്ള ജീവികളെ കണ്ടുവെന്നാണ് പെറുവിലെ ഗ്രാമവാസികൾ പറയുന്നത്. ആയുധധാരികളായ ഇവയ്‌ക്ക് സിൽവർ നിറത്തോടു കൂടിയ ശരീരവും വലിയ തലയും പേടിപ്പിക്കുന്ന കണ്ണുകളുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. തങ്ങളെ ആക്രമിച്ചെന്നും ഇവ വന്നതോടെ ജീവിതം ദുസ്സഹമായെന്നുമാണ് ജനങ്ങളുടെ പരാതി. പെലകാരാസ് എന്നാണ് ഇവയെ ഗ്രാമവാസികൾ വിശേഷിപ്പിക്കുന്നത്.
അതേസമയം അന്യഗ്രഹ ജീവികൾ എന്നു കരുതപ്പെടുന്ന പെലകാരാസ്, മനുഷ്യർ തന്നെയാണെന്നാണ് പെറുവിലെ ഭരണകൂടം വിശദീകരിക്കുന്നത്. സൗത്ത് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ചിലരാണിവരെന്നും ഇക്കൂട്ടർ പെറുവിലെ സ്വർണ ഖനികളിലേക്ക് അനധികൃതമായി കടന്നുകയറിയവരാണെന്നും സർക്കാർ പറയുന്നു. ജനങ്ങൾ ഇവരെ കണ്ട് തെറ്റിദ്ധരിച്ചതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അനധികൃതമായി സ്വർണം കുഴിച്ചെടുക്കുന്നവർ അത്യാധുനിക യന്ത്രങ്ങളും വസ്ത്രങ്ങളും ഉപയോഗിച്ചാണ് ഇത് കുഴിച്ചെടുക്കുന്നത്. അതായിരിക്കാം ഗ്രാമവാസികൾക്ക് അന്യഗ്രഹ ജീവികളെ പോലെ തോന്നിയിട്ടുണ്ടാവുക എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ജൂലൈ 29-ന് 15 വയസ് പ്രായം വരുന്ന പെൺകുട്ടിയെ അനധികൃത ഖനന സംഘം തട്ടികൊണ്ടുപോകാൻ ശ്രമിച്ചതായി പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയുടെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായതായും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments