തിരുവനന്തപുരം: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഗവർണർ വിശദാംശങ്ങൾ തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകളെന്ന നിലയ്‌ക്ക് നിയമ വശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും ഗവർണറുടെ ഇടപെടൽ. വിശദാംശങ്ങൾ വിലയിരുത്തിയ ശേഷമാകും മാസപ്പടി വിവാദത്തിൽ ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടുക.
മാസപ്പടി വിവാദം ഗൗരവതരമാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ കഴിഞ്ഞ ദിവസം ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് വിവാദവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടത്. ഗവർണറുടെ ഓഫീസ് ഇക്കാര്യങ്ങൾ പരിശോധിച്ചു വരുന്നതായാണ് വിവരം. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ അതുമായി ബന്ധപ്പെട്ട പുറത്തുവന്ന രേഖകളും സിഎംആർഎൽ കമ്പനി അധികൃതരുടെ മൊഴികളും ഒക്കെ പരിശോധിച്ച ശേഷമാകും ഗവർണറുടെ നടപടി. ആദായ നികുതി ഇന്ററിങ് സെറ്റിൽമെൻറ് ബോർഡിന്റെ കണ്ടെത്തൽ ആയതിനാൽ നിയമവശവും ഗവർണർ പരിശോധിക്കുന്നുണ്ട്.
പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് മാസപ്പടി നൽകിയതെന്ന് സിഎംആർഎൽ ഡയറക്ടേഴ്സ് മൊഴി നൽകിയിട്ടുണ്ട്. വീണാ വിജയൻ എക്സാലോജിക് സ്ഥാപനത്തിന്റെ ഉടമയെന്നതിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമാണ്. പിതാവും ഭർത്താവും പൊതു സേവകരുടെ പട്ടികയിൽ വരുന്നതിനാൽ അഴിമതി നിരോധന നിയമപ്രകാരവും വിജിലൻസിന് കേസെടുക്കാൻ വകുപ്പുകൾ ഉണ്ടെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. 2002ലെ പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റകരമാകുന്നതാണ് നിലവിലെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ എല്ലാം പരിശോധിച്ച ശേഷമാകും ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
Comments