തൃശൂർ: ട്രെയിൻ വഴിയും, റെയിൽവേ സ്റ്റേഷനിലെ പാഴ്സലുകൾ വഴിയും ലഹരി വസ്തുകൾ കടത്തുന്നെന്ന വിവരത്തെ തുടർന്ന് പരിശോധന കടുപ്പിച്ച് എക്സൈസ്. ഓണത്തിന് മുന്നോടിയായി പരിശോധന കൂടുതലാക്കാനാണ് തീരുമാനം. അന്യസംസ്ഥാന തൊഴിലാളികൾ ധാരാളം വരുന്ന സമയമായതിനാൽ ബംഗാൾ, അസം, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ട്രെയിനുകളിലായിരിക്കും നിരീക്ഷണം ശക്തമാക്കുക.
ഓണക്കാലത്ത് ലഹരിവസ്തുകളുടെ വിപണനവും ഉപയോഗവും കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. ഇതേത്തുടർന്ന് ഈ മാസം ആറ് മുതൽ എക്സൈസ് റെയ്ഡ് തുടങ്ങിയിരുന്നു. സെപ്തംബർ അഞ്ച് വരെ തുടരുന്ന പരിശോധന എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഗ്രാമീണമേഖലകളിലും ഉണ്ടാകും. പാഴ്സൽ കേന്ദ്രങ്ങൾ, ടോൾ പ്ലാസ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പരിശോധന നടക്കും. മറ്റു ദിവസങ്ങളിൽ ബൈക്ക് പട്രോളിംഗ്, ഹൈവേ പട്രോളിംഗ് എന്നിവയും നടക്കും. താലൂക്ക് തലത്തിൽ സ്ട്രൈക്കിംഗ് ഫോഴ്സും സജീവമാണ്.
കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന പാഴ്സലുകൾ പരിശോധിച്ചിരുന്നു. ഇതിൽ 6 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തിരുന്നു. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ എക്സൈസ് സർക്കിൾ ഓഫിസും പോലീസ് കെ9 സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
Comments