ന്യൂഡൽഹി: ഇന്ത്യയുടെ കഴിവും സാദ്ധ്യതകളും വിശ്വാസത്തിന്റെ പുതിയ ഉയരങ്ങൾ കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചകോടിയിലൂടെ രാജ്യത്തെ സാധാരണക്കാരുടെ കഴിവുകളെയും ഇന്ത്യയുടെ വൈവിധ്യത്തെയും കുറിച്ച് ലോകത്തെ അറിയിക്കാനായെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കരണം, പ്രകടനം, പരിവർത്തനം (Reform, perform and transform) ഇവ മൂന്നും രാജ്യത്തെ മാറ്റിമറിക്കും. ജനസംഖ്യാശാസ്ത്രം, ജനാധിപത്യം, വൈവിധ്യം എന്നീ ത്രിതത്വങ്ങൾക്ക് രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശക്തിയുണ്ട്.
ലോകത്തെ മാറ്റിമറിച്ച കൊറോണ മഹാമാരിക്ക് ശേഷം ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, ഒപ്പം പുത്തൻ ഭൂരാഷ്‌ട്ര തന്ത്രവും. പുതിയ ലോകം രൂപപ്പെടുത്തുന്നതിൽ 140 കോടി ജനങ്ങളുടെ കഴിവ് കാണാം. രാജ്യത്ത് അവസരങ്ങൾക്ക് ക്ഷാമമില്ലെന്നും അനന്തമായ അവസരങ്ങൾ നൽകാൻ രാജ്യത്തിന് കഴിവുണ്ടെന്നും യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും യുവജനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിൽ പറഞ്ഞു.
മുന്നോട്ടുള്ള 1000 വർഷങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് കാരണം രാജ്യത്തിന് മാറ്റങ്ങൾ സൃഷ്ടിക്കാനും പുത്തൻ രാജ്യത്തെ കെട്ടിപ്പടുത്താനും ഒരിക്കൽ കൂടി അവസരമുണ്ട്. ഈ കാലഘട്ടത്തിൽ നാം ചെയ്യുന്നതെന്തും, നാം സ്വീകരിക്കുന്ന നടപടികളും, എടുക്കുന്ന തീരുമാനങ്ങളും ഒന്നിനുപുറകെ ഒന്നായി രാജ്യത്തിന്റെ സുവർണ ചരിത്രം സൃഷ്ടിക്കും. ഇന്ന് എന്താണോ ചെയ്യുന്നത് അതാകും വരുന്ന ആയിരം വർഷത്തെ വികസനം. അത്രമാത്രം മുന്നോട്ട് ചിന്തിച്ചാൽ മാത്രമാണ് ആഗോളതലത്തിൽ പുരോഗതി കൈവരിക്കാൻ കഴിയൂ. 2014-ൽ അധികാരത്തിൽ വരുമ്പോൾ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. 140 കോടി ഇന്ത്യക്കാരുടെ പ്രയത്നത്താൽ ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. അഴിമതിയിൽ മുങ്ങിത്താണ ഭാരതത്തെ തിരിച്ചുപിടിച്ചതാണ് സമ്പദ് വ്യവസ്ഥയിലുണ്ടായ ഈ കുതിപ്പിന് കാരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊറോണയിൽ നിന്ന് ലോകം കരകയറിയിട്ടില്ല. ഇത് പണപ്പെരുപ്പമെന്ന ബൃഹത്തായ പ്രതിസന്ധിക്ക് കാരണമായി. പണപ്പെരുപ്പം ആഗോള സമ്പദ്വ്യവസ്ഥയെ മുഴുവൻ പിടിയിലാക്കിയിരിക്കുന്നു. ഇത് നിർഭാഗ്യകരമാണ്. നമ്മുടെ ആവശ്യത്തിന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ പണപ്പെരുപ്പവും നാം ഇറക്കുമതി ചെയ്യുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തിയതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതം മെച്ചപ്പെട്ട നിലയിലാണ്. എന്നിരുന്നാലും പണപ്പെരുപ്പത്തിന്റെ ഭാരം കുറയ്‌ക്കാനായി കൂടുതൽ നടപടികൾ സ്വീകരിക്കും. അതിനായി സർക്കാരിന്റെ ശ്രമങ്ങൾ തുടരും-പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
Comments