ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വികസന നേതൃത്വത്തിൽ മുൻനിരയിലുള്ളത് സ്ത്രീകളാണ്. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ്. സിവിൽ ഏവിയേഷനിൽ ഏറ്റവും കൂടുതൽ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണ്. തികഞ്ഞ അഭിമാനത്തോടെ തന്നെ ഇക്കാര്യം ലോകത്തെ അറിയിക്കാൻ കഴിയും. വനിതാ ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ്റ പ്രവർത്തനങ്ങളെ നയിക്കുന്നത്. ജി20 രാജ്യങ്ങളും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നുണ്ട്. അത്തരത്തിൽ തിരിച്ചറിവ് വരുത്താൻ രാജ്യത്തിനായി എന്നതിൽ അഭിമാനിക്കാവുന്നതാണ്.
അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന മികച്ചതും സുപ്രധാനവുമായ ഗ്രാമങ്ങളെ രാജ്യത്തിന്റെ അവസാന ഗ്രാമങ്ങൾ എന്ന് വിളിച്ചിരുന്നു. എന്നാൽ ആ ചിന്ത ഇന്നില്ല, അവ രാജ്യത്തെ അവസാന ഗ്രാമങ്ങളല്ല. അതിർത്തിയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ആദ്യത്തെ ഗ്രാമമാണ്. ഈ പരിപാടിയുടെ വിശിഷ്ടാതിഥികൾ ഈ അതിർത്തി ഗ്രാമങ്ങളിലെ 600 പ്രധാനികളാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പരിപാടിയുടെ ഭാഗമാകാൻ അവർ ഇവിടെ ചെങ്കോട്ടയിൽ എത്തിയിരിക്കുന്നു. അതീവ സന്തോഷവനാണ് താനെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമായി മാറുന്നതിനുള്ള ഏറ്റവും വലിയ ഉത്‌പ്രേരകം രാജ്യത്തിന്റെ ദേശീയ സ്വഭാവമാണ്. ഐക്യത്തിന്റെ മന്ത്രവുമായി മുന്നോട്ട് പോകണം. വരുന്ന 25 വർഷങ്ങൾ സുപ്രധാനമാണ്.
പരമ്പരാഗത മേഖലയ്‌ക്ക് സഹായം പ്രഖ്യാപിച്ചു. കരകൗശല തൊഴിലാളികൾക്ക് 15,000 കോടിയും പ്രഖ്യാപിച്ചു. 25,000 ജൻ ഔഷധി കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വീടില്ലാത്താവർക്ക് വായ്പ സൗകര്യം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കാർഷിക മേഖലയിൽ ഇന്ത്യ മുന്നേറുന്നു. കർഷകരുടെ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. പരമ്പരാഗത വൈദഗ്ധ്യമുള്ളവർക്ക് സർക്കാർ കൈത്താങ്ങാകും. വരും മാസങ്ങളിൽ വിശ്വകർമ പദ്ധതി സർക്കാർ ആരംഭിക്കും.
കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താനും അവരെ ആഭ്യന്തര, ആഗോള മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കാനും ലക്ഷ്യമിട്ടാണ് വിശ്വകർമ പദ്ധതി. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക സമുദായങ്ങൾ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, സമൂഹത്തിലെ മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്കാകും പ്രഥമ പരിഗണന. സെപ്തംബർ 17-ന് വിശ്വകർമ ജയന്തി ദിനത്തിലാകും പദ്ധതിക്ക് തുടക്കം കുറിക്കുക. ഇതിനായി 13,000 മുതൽ 15,000 കോടി രൂപ വരെ വകയിരുത്തിയിട്ടുണ്ട്. വനിത കേന്ദ്രീകൃത വികസനമാണ് ലക്ഷ്യമെന്നും വാഗ്ദാനങ്ങൾ പൂർത്തീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.
Comments