ഷിംല: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 780-ലധികം പേരെ രക്ഷിച്ചതായി വ്യോമസേന. ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്വാരത്ത് നിന്ന് പ്രദേശവാസികളെ ഹെലികോപ്റ്റർ മാർഗം മാറ്റിപ്പാർപ്പിച്ചു. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. 20ഓളം പേരെ കാണാതെയായി. കാൻഗ്ര ജില്ലയിലെ ഇൻഡോറ, ഫത്തേപൂർ എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു വ്യോമ നിരീക്ഷണം നടത്തി.
മഴക്കെടുതിയിൽ സംസ്ഥാനമാകെ 10000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി എന്ന് ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയുടെയും കര,വ്യോമസേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് നഷ്ടപരിഹാരവും ദുരിതാശ്വാസ സാമഗ്രികളും ഉൾപ്പെടെ ഈ മേഖലകൾക്ക് പ്രത്യേക പാക്കേജ് ഉറപ്പ് നൽകുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉത്തരാഖണ്ഡിൽ ബദ്രിനാഥ്-കേദാർനാഥ് പാത പുനസ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭക്ര, പോങ് അണക്കെട്ടുകളിൽ നിന്ന് അധിക ജലം തുറന്നുവിട്ടതിനെ തുടർന്ന് പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്നഗർ ജില്ലകൾ വെള്ളത്തിനടിയിലായ സ്ഥിതിയിലാണ്.
Comments