ന്യൂഡൽഹി: ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻപിംഗും കൂടികാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളിലെയും രാഷ്‌ട്ര തലവൻമാർ തമ്മിൽ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുളള അതിർത്തി തർക്കം വിഷയമായേക്കും.
രാഷ്‌ട്രതലവൻമാർ തമ്മിലുളള കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി് ഇന്ത്യ- ചൈന സൈനികതല ചർച്ച നടക്കും. ദൗലറ്റ് ബെഗ് ഓൾഡി, ചുഷൂൽ എന്നിവിടങ്ങളിലാണ് അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുളള ഉന്നത സൈനിക ഉദ്യോഗസ്ഥതല ചർച്ച നടക്കുക
ഗാൽവാൻ താഴ്വര, പാംഗോങ് ത്സോ, ഗോഗ്ര (പിപി-17എ), ഹോട്ട് സ്പ്രിംഗ്സ് (പിപി-15) എന്നിവിടങ്ങളിലായി നാലു തവണയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. ഇതിന് മുൻപ് ഇരുവിഭാഗങ്ങളും തമ്മിലുളള ചർച്ചയിൽ ത്രിശൂൽ ഡിവിഷൻ കമാൻഡർ മേജർ ജനറൽ പി കെ മിശ്ര, യൂണിഫോം ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഹരിഹരൻ എന്നിവരായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഓഗസ്റ്റ് 13-14 തീയതികളിൽ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് വീണ്ടും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തുന്നത്.
ഡെപ്സാംഗ് സമതലത്തിലെ പട്രോളിംഗ് പുനരാരംഭിക്കുന്നതും സിഎൻഎൻ ജംഗ്ഷനിലെ ചൈനീസ് സൈനിക സാന്നിധ്യവുമാണ് ഇന്ത്യയും ചൈനയും തമ്മിലുളള തർക്കത്തിനുള്ള പ്രധാന കാരണം. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായുളള ചർച്ചകൾ വിജയിച്ചാൽ കമാൻഡർ തലത്തിലുളള ചർച്ചകളും നടക്കും. അതിർത്തിയിലെ സംഘർഷങ്ങൾ കാരണം ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സുഗമമല്ല. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇരുരാജ്യങ്ങളും 50,000ത്തോളം സൈനികരെയാണ് വിന്യസിച്ചിട്ടുളളത്.
Comments